പരവൂര്‍: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നീക്കം. 10,000 രൂപയ്ക്ക് മുകളിലുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഒരു മണിക്കൂര്‍ വെയ്റ്റിംഗ് ടൈം ഏര്‍പ്പെടുന്നത് അടക്കമുള്ള മാറ്റങ്ങളാണ് ആര്‍ബിഐ പരിഗണിക്കുന്നത്. ഇവ പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി മേയ് എട്ടുവരെ പൊതുജനാഭിപ്രായം തേടാനും ആര്‍ബിഐ തീരുമാനിച്ചു. ഇതില്‍നിന്നു ലഭിക്കുന്ന പ്രതികരണങ്ങള്‍കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
10,000 രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും വെയ്റ്റിംഗ് ടൈം
രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പ് അനുദിനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നീക്കങ്ങള്‍ ആര്‍ബിഐ സജീവമാക്കുന്നത്. 10,000 രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും കൂള്‍ ഓഫ് പീരീഡ് അഥവാ വെയ്റ്റിംഗ് ടൈം ഏര്‍പ്പെടുത്തും.ഇതുവഴി ഈ സമയത്തിനുള്ളില്‍ ഉപയോക്താവിന് ഇടപാട് റദ്ദ് ചെയ്യാനുള്ള അവസരം ലഭിക്കും. പണം അയച്ചുകഴിഞ്ഞാലും ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ സ്വീകര്‍ത്താവിലേക്ക് എത്തുകയുള്ളൂവെന്ന് വ്യക്തം. ഈ ഒരു മണിക്കൂറിനുള്ളില്‍ ഉദ്ദേശിക്കുന്ന ആളിലേക്ക് തന്നെയാണ് പണം എത്തുന്നതെന്ന് കൃത്യമായി സ്ഥിരീകരിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ഏതെങ്കിലും തരത്തില്‍ ഇടപാട് തട്ടിപ്പാണന്ന് സംശയം തോന്നിയാല്‍ അത് കാന്‍സല്‍ ചെയ്യാനും സാധിക്കും.
70 വയസിനു മുകളില്‍ ഉള്ളവർക്ക് 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇടനിലക്കാരന്റെ അനുവാദം നിര്‍ബന്ധമാക്കും
70 വയസിനു മുകളില്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളം 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് വിശ്വസ്തനായ ഇടനിലക്കാരന്റെ അനുവാദം നിര്‍ബന്ധമാക്കുന്നതാണ് ആര്‍ബിഐയുടെ പരിഗണനയിലുള്ള മറ്റൊരു നിര്‍ദേശം. പ്രായമായവര്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍, മര്‍ച്ചന്റ് പേയ്മെന്റുകള്‍, ഓട്ടോ ചെക്ക് ഇടപാടുകള്‍ എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ഈ നിബന്ധന ബാധകമാകുക.
മിനിമം 25 ലക്ഷം പരിധി
ബാങ്ക് അക്കൗണ്ടുകള്‍ക്ക് സാധാരണ ഗതിയില്‍ ഒരു വര്‍ഷം നിശ്ചിത തുക മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന പരിധി വയ്ക്കാനും റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. മിനിമം 25 ലക്ഷം പരിധി വയ്ക്കണമെന്ന നിര്‍ദേശമാണ് നിലവില്‍ ആര്‍ബിഐക്ക് മുന്നിലുള്ളത്. ഉയര്‍ന്ന വരുമാനവും മറ്റുമുള്ളവര്‍ക്ക് ഈ പരിധി ഉണ്ടാകില്ല . അല്ലാത്തവര്‍ക്ക് പരിധിയില്‍ കൂടുതല്‍ തുക വന്നാല്‍ ഷാഡോ ക്രെഡിറ്റ് എന്ന പേരില്‍ സൂക്ഷിക്കും. ഇടപാടുകള്‍ യഥാര്‍ഥമെന്ന് വ്യക്തമാക്കുന്ന തെളിവ് ബാങ്കിന് സമര്‍പ്പിച്ചാല്‍ പണം അക്കൗണ്ടില്‍ എത്തുകയും ചെയ്യും. ഇല്ലങ്കില്‍ പണം വന്ന അക്കൗണ്ടിലേക്ക് തിരികെ പോകും.
കില്‍ സ്വിച്ച് . സംവിധാനം ഏര്‍പ്പെടുത്തുന്നതും പരിഗണനയിൽ
കില്‍ സ്വിച്ച് എന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതും ആര്‍ബിഐ പരിഗണിക്കുന്നുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള തട്ടിപ്പുകളില്‍ പെട്ടുവെന്ന് സംശയം തോന്നിയാല്‍ ഒറ്റ ബട്ടണ്‍ ഞെക്കിയാല്‍ സ്വന്തം അക്കൗണ്ടുകളില്‍നിന്നുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാടുകളും ഒറ്റയടിക്ക് മരവിപ്പിക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്ന് ആര്‍ബിഐ അധികൃതര്‍ സൂചിപ്പിച്ചു.
