തിരുവനന്തപുരം | സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം നാണയക്കിഴി സമര്‍പ്പിച്ച് അജ്ഞാതന്‍ . അമ്മത്തൊട്ടിലില്‍ മുഴങ്ങിയ അലാറം കേട്ട് പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്‌സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയര്‍ടേക്കര്‍മാരും ഓടിയെത്തിപ്പോള്‍ കരയുന്ന കുഞ്ഞിനു പകരം നാണയക്കിഴിയാണു കണ്ടത്.
ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്കായി ആരോ സമര്‍പ്പിച്ച സമ്മാനമായി ഇതിനെ കാണുന്നു
അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു ഉപേക്ഷിക്കല്‍. ആകെ 795 രൂപയുടെ നാണയത്തുട്ടുകള്‍. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2, 50, 79, 67 ഇങ്ങനെയാണ് 795 രൂപ. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്കായി ആരോ സമര്‍പ്പിച്ച സമ്മാനമായി ഈ ധന സഹായത്തിനെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.ജി എല്‍ അരുണ്‍ ഗോപി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കള്‍ക്ക് പുതിയ ജീവിതം ഒരുക്കുന്നതിനു വേണ്ടി പ്രത്യേകം സ്ഥാപിച്ച സംവിധാനമാണ് അമ്മത്തൊട്ടില്‍.
