വെറ്റ്ലപാലം: ആന്ധ്രപ്രദേശിലെ കാക്കിനഡയിൽ പടക്കനിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ എട്ടുപേരെ കാക്കിനഡ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂരിഭാഗത്തിനും 90 മുതൽ 100 ശതമാനം വരെ പൊള്ളലേറ്റതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വെറ്റ്ലപാലത്തെ സമർലകോട്ടയിലുള്ള സൂര്യ ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് അപകടം.
ശരീരഭാഗങ്ങൾ തൊട്ടടുത്ത വയലിലേക്കു തെറിച്ചുപോയി
സ്ഫോടനത്തെത്തുടർന്ന് ആളുകളുടെ ശരീരഭാഗങ്ങൾ തൊട്ടടുത്ത വയലിലേക്കു തെറിച്ചുപോയി. വളം കൊണ്ടുവരുന്ന ചാക്കുകൾ ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ നീക്കംചെയ്തത്. ഡ്രോൺ സഹായത്തോടെ ഉൾപ്പെടെ നടത്തിയ തെരച്ചിലിലാണ് 21 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.പ്രദേശമാകെ പുകപടലംനിറഞ്ഞതോടെ രക്ഷാപ്രവർത്തനം വൈകി.
ഒരാൾപോലും രക്ഷപ്പെടാൻ സാധ്യതയില്ല.
അപകടസമയത്ത് മുപ്പതിലേറെ തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്ന് മന്ത്രി കെ. ദുർഗേഷ് അറിയിച്ചു. അപകടസ്ഥലത്തുള്ള ഒരാൾപോലും രക്ഷപ്പെടാൻ സാധ്യതയില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അപകടസ്ഥലത്ത് ഉടൻ സന്ദർശനം നടത്തുമെന്ന് സർക്കാർ അറിയിച്ചു.
