ലക്നോ: സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കുറ്റവാളിയോടൊപ്പം ഒളിച്ചോടി വനിതാ പോലീസ് കോൺസ്റ്റബിൾ. അലിഗഡിലെ സൈബർ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന സന്ധ്യ ഭരദ്വാജാണ് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. വിവാഹത്തിന് തലേദിവസമാണ് 25കാരിയായ സന്ധ്യയെ കാണാതായത്. മീററ്റിലെ ബഹ്സുമ മേഖലയിലെ അക്ബർപൂർ സാദത്ത് ഗ്രാമവാസിയാണ് സന്ധ്യ.
സന്ധ്യയുടെ പിതാവ് സുഭാഷ് ശർമ പോലീസിനെ സമീപിച്ചു
മകളെ കാണാതായതോടെ സന്ധ്യയുടെ പിതാവ് സുഭാഷ് ശർമ പോലീസിനെ സമീപിച്ചു. കവർച്ച, കൊലപാതകം എന്നിവയുൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകൾ നേരിടുന്ന അങ്കിത് ചൗഹാനെ (28)തിരെ സുഭാഷ് ശർമ പരാതി നൽകി. മുസാഫർനഗർ സ്വദേശിയും കോൺസ്റ്റബിളുമായ അതുൽ ശർമയുമായുള്ള വിവാഹത്തിന് സന്ധ്യ 20 ദിവസത്തെ അവധിയെടുത്തിരുന്നുവെന്നും പിതാവ് പറഞ്ഞു.
അതുൽ ശർമയ്ക്ക് ഫോണിലൂടെ ചൗഹാന്റെ ഭീഷണി
സന്ധ്യയെ വിവാഹം കഴിച്ചാൽ കൊല്ലുമെന്ന് കാണിച്ച് ‘ഫെബ്രുവരി അഞ്ചിന്, ചൗഹാൻ ഫോണിലൂടെ അതുൽ ശർമയെ ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 7 ശനിയാഴ്ച രാത്രി അയാൾ അവളെ തട്ടിക്കൊണ്ടുപോയി.’- ശർമ പരാതിയിൽ ആരോപിച്ചു. ചൗഹാനെതിരെ ബിഎൻഎസ് സെക്ഷൻ 87 (തട്ടിക്കൊണ്ടുപോകൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എന്നാൽ സന്ധ്യ പോലീസിന് നൽകിയ മോഴിയുടെ അടിസ്ഥാനത്തിൽ കുറച്ച് വർഷങ്ങളായി ഇരുവരും പരിചയകാരായിരുന്നു എന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അങ്കിതിനൊപ്പം പോയതെന്നും കണ്ടെത്തി. ഇരുവരെയും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
