തൃപ്പൂണിത്തുറ: ലോറി ഡ്രൈവറുടെ മുഖം തെരുവുനായ കടിച്ചുകീറി. ഇടുക്കി ആനവിരട്ടി മേലേത്ത് വീട്ടിൽ പൗലോസ് വർഗീസിനാണ് (39) തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. എരൂർ കപ്പട്ടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള പന്തൽ നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന ഗോഡൗണിനുമുന്നിൽ ഫെബ്രുവരി 9 തിങ്കളാഴ്ച രാത്രി 12.30 ഓടെ ആയിരുന്നു സംഭവം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്ന് രാത്രി ലോഡുമായി എരൂരിലെത്തിയതായിരുന്നു പൗലോസ്. ലോറി പാർക്ക് ചെയ്തു വാഹനത്തിനുള്ളിൽ കിടന്നതിനുപിന്നാലെ ഒരുകൂട്ടം നായ്ക്കൾ ലോറിക്കു താഴെ തമ്പടിച്ച് ഓരിയിടുകയും കടിപിടികൂടുകയും ചെയ്തു. ഇവയുടെ ബഹളം അസഹ്യമായതോടെ പൗലോസ് നായ്ക്കളെ ഓടിച്ചുവിട്ടു.
ഒരു നായ പെട്ടെന്ന് പിന്തിരിഞ്ഞോടി വന്ന് പൗലോസിന്റെ കാലിൽ കടിക്കുകയായിരുന്നു.
കൂട്ടമായി ഓടിപ്പോയ നായ്ക്കളിൽനിന്നും ഒരു നായ പെട്ടെന്ന് പിന്തിരിഞ്ഞോടി വന്ന് പൗലോസിന്റെ കാലിൽ കടിക്കുകയായിരുന്നു. ഇതിനിടെ താഴെ വീണു പോയ പൗലോസിനെ നായ ക്രൂരമായി ആക്രമിച്ചു. പൗലോസിന്റെ കീഴ്ച്ചുണ്ട് രണ്ടു കഷണമായി. വലതു കൈയിലെ മോതിരവിരലിന്റെ അറ്റം നായ കടിച്ചെടുത്തു. കാലിന്റെ മുട്ടിലും ആഴത്തിൽ കടിയേറ്റു. ഒടുവിൽ മുഖത്ത് കടിച്ചുപിടിച്ച നായയുടെ വായ് വലിച്ചകറ്റി നായയെ കറക്കിയെറിഞ്ഞാണു രക്ഷപ്പെട്ടത്. നായ വീണ്ടും കടിക്കാനെത്തിയതോടെ സമീപത്ത് ഇതരസംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലത്തേക്ക് പൗലോസ് ഓടിയെത്തി കതകിൽ മുട്ടി അവരെ എഴുന്നേൽപ്പിക്കുകയായിരുന്നു.
പൗലോസിനെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു
നായയും പിന്നാലെയെത്തിയെങ്കിലും ആൾക്കൂട്ടത്തെ കണ്ടു പിന്മാറി. ഇവരാണു പിന്നീട് പൗലോസിനെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചത്. പ്രാഥമിക കുത്തിവയ്പുകൾക്കും ചികിത്സയ്ക്കും ശേഷം അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.വായ് മുറിഞ്ഞിരിക്കുന്നതിനാൽ ദ്രവരൂപത്തിലാണ് ഭക്ഷണം കഴിക്കുന്നത്. സംസാരിക്കാൻ കഴിയുന്നില്ല.
.
