ശാസ്താംകോട്ട ദേവസ്വം കോളേജിൽ വച്ച് വിദ്യാർത്ഥി സംഘടന നേതാവിൽ നിന്ന് പട്ടിക ജാതിയിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയിൽ നിന്ന് നിലവിലത്തെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവിശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി.
. പോലീസ് സംരക്ഷണം കോടതി അനുവദിച്ചു.
വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമ കേസിൽ പ്രതിയെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരുന്നു. ജയിൽ മോചിതനായ പ്രതി അതിജീവിതയെ വീണ്ടും പിൻതുടർന്ന് ശല്യം തുടങ്ങിയതോടെ അതിജീവിത ദക്ഷിണ മേഖല ഐജിയ്ക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതി നൽകുകയും ഇതിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ വൈരാഗ്യത്തിന് പ്രതി ഗുണ്ടകളെ ഉപയോഗിച്ച് അതിജീവിതയുടെ വീട്ടിലും കോളേജിൽ പോകുന്ന വഴിയ്ക്കും ഭീഷണി തുടങ്ങിയതോടെ അതിജീവത പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ എത്തുകയും പോലീസ് സംരക്ഷണം കോടതി അനുവദിക്കുകയും ചെയ്തു. പ്രതിയെ രണ്ടാമതും പോലീസ് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തിരുന്നു.
പ്രതിയ്ക്ക് ബുദ്ധിമുട്ട് വരാത്ത തരത്തിൽ മൊഴി പറയണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അതിജീവിതയോട് നിർബ്ബന്ധിച്ചതായി വിവരം
കേസിന്റെ വിചാരണ കൊട്ടാരക്കര പട്ടിക ജാതി സ്പെഷ്യൽ കോടതിയിലാണ് നടക്കുന്നത്. പ്രതിയ്ക്ക് ബുദ്ധിമുട്ട് വരാത്ത തരത്തിൽ മൊഴി പറയണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അതിജീവിതയോട് നിർബ്ബന്ധിച്ചതായും പറ്റില്ലെന്ന് മറുപടി പറഞ്ഞതിന് അധിക്ഷേപവും വെല്ലുവിളിയും ഭീഷണിയും പ്രോസിക്യൂട്ടറിൽ നിന്നും ഉണ്ടായതായി കൊല്ലം ജില്ലാ കളക്ടർക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടരിക്കും നൽകിയ പരാതിയിൽ അതിജീവിത വ്യക്തമാക്കുന്നു. പ്രതി വിദ്യാർത്ഥി യുവജന സംഘടന നേതാവായതിനാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പ്രതി രാഷ്ട്രീയമായി സ്വാധീനിച്ചിട്ടുണ്ടെന്നും നിലവിലത്തെ പ്രോസിക്യൂട്ടറെ വച്ച് വിചാരണ നടത്തിയാൽ നീതി ലഭിക്കില്ലെന്നും ആശങ്ക അതിജീവിത സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
കേസ് 26-ന് വീണ്ടും കോടതി പരിഗണിക്കും
കേസിന്റെ വിചാരണയ്ക്ക് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവിശ്യപ്പെട്ട് സർക്കാറിന് നൽകിയ അപേക്ഷയിൽ തീരുമാനം വൈകുന്നതിനാലാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതെന്ന് അതിജീവിതയുടെ അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു. ജസ്റ്റിസ് എസ് മുരളീകൃഷ്ണനാണ് ഹർജിയിൽ വിശദീകരണം തേടിയത്. കേസ് 26-ന് വീണ്ടും കോടതി പരിഗണിക്കും. അഡ്വ. കുളത്തൂർ ജയ്‌സിങ്, അഡ്വ. സാജൻ ഹമീദ് എന്നിവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്
