പത്തനംതിട്ട | റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഡിസംബർ 22 തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് കടുവ കൂട്ടിലായ വിവരം അറിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് കടുവയുടെ ആക്രമണം പതിവായിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നതായി നാട്ടുകാര്‍ പറയുന്നു.
മുമ്പ് നിരവധി തവണ കെണിയൊരുക്കി കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് കുമ്പളത്താമണ്‍. പിടികൂടിയ കടുവയെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് വനപാലകര്‍ അറിയിച്ചു..
