പാലക്കാട് : ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്ന ബിനു തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സിബിഐ യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ നിർദ്ദേശം. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി ഉചിത നടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി.
ഡിവൈഎസ്പിയ്ക്ക് എതിരെയുള്ള മരണപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടറുടെ ആരോപണം ഗൗരവപരമായി കാണണം
നവംബർ 15-നാണ് പോലീസ് ക്വാർട്ടേഴ്സിൽ ബിനു തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 32 പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്ത് റിപ്പോർട്ടിന് ഒപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. ആത്മഹത്യാ കുറിപ്പിലെ 4, 5, 6 പേജുകളിൽ നിലവിൽ വടകര ഡിവൈഎസ്പി ആയിരിക്കുന്ന ഉമേഷിനെതിരെ ഗുരുതര ആരോപണം വിശദീകരിക്കുന്നു. ഡിവൈഎസ്പിയ്ക്ക് എതിരെയുള്ള മരണപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടറുടെ ആരോപണം സംസ്ഥാന സർക്കാർ ഗൗരവപരമായി കാണണം. വസ്തുതകളിൽ നീതിപൂർവ്വം അന്വേഷണം അനിവാര്യമാണ്. പോലീസിന്റെ അധികാരം നിയമവിരുദ്ധ പ്രവൃത്തിക്ക് ഡിവൈഎസ്പി വിനിയോഗിച്ചതായുള്ള കുറിപ്പിലെ വെളിപ്പെടുത്തലിൽ കൃത്യമായ അന്വേഷണവും നടപടികളും ഉറപ്പാക്കേണ്ടതുണ്ട്.
അറസ്റ്റിലായ യുവതിയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകി ഉമേഷ് പല തവണ പീഡിപ്പിച്ച
2014 ൽ പാലക്കാട് ജില്ലയിൽ സർക്കിൾ ഇൻസ്‌പെക്ടർ ആയിരിക്കവെ വടക്കാഞ്ചേരിയിൽ അറസ്റ്റിലായ യുവതിയെ കേസിൽ നിന്ന് ഒഴിവാക്കാനെന്ന് വാഗ്ദാനം നൽകി ഉമേഷ് പല തവണ പീഡിപ്പിച്ചതായും ഉമേഷിനെ കാറിൽ അന്ന് യുവതിയുടെ വീട്ടിൽ എത്തിച്ചത് കീഴ് ഉദ്യോഗസ്ഥനായ ബിനു തോമസായിരുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നത്.
ആത്മഹത്യാ കുറിപ്പിൽ ആവിശ്യമായ അന്വേഷണം നടക്കുന്നില്ല
സംഭവം പുറത്ത് വരാതിരിക്കുവാൻ തുടർച്ചയായ ഭീഷണിയും ഉപദ്രവങ്ങളും ഉണ്ടായതായിട്ടാണ് മറ്റൊരു പ്രധാന ആരോപണം ഉയരുന്നത്. ആത്മഹത്യാ കുറിപ്പിൽ ആവിശ്യമായ അന്വേഷണം നടക്കുന്നില്ല. പൊലീസിലെ മേലധികാരിക്ക് എതിരെയുള്ള ആരോപണം പോലീസ് സംഘം അന്വേഷിക്കുന്നതിനേക്കാൾ ഗുരുതര ആരോപണം ഉള്ളതിനാൽ ബിനു തോമസിന്റെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്
