റാഞ്ചി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിൽ വയോധികയെ ആന ചവിട്ടിക്കൊന്നു. ജമുന പ്രധാൻ (78) ആണ് മരിച്ചത്. ബോൾബ വനമേഖലയിലെ കൊഡുർമുണ്ട ഭുഖാൻ ടോളി സ്വദേശിയാണ് ജമുന പ്രധാൻ. ആനക്കൂട്ടത്തിൽ നിന്ന് വഴിതെറ്റി വന്ന ഒരു ആന ജമുനയെ ചവിട്ടിക്കൊന്നതായി സിംദേഗ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ശശാങ്ക് ശേഖർ സിംഗ് പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ബോൾബ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ദേവിദാസ് മുർമുവിനൊപ്പം സ്ഥലത്തെത്തി
നവംബർ 20 വ്യാഴാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം പുല്ല് വെട്ടാനായി ജമുന പ്രധാൻ വനത്തിലേക്ക് പോയിരുന്നു. ഇതിനിടെയാണ് സംഭവം. വിവരം ലഭിച്ചയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ബോൾബ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ദേവിദാസ് മുർമുവിനൊപ്പം സ്ഥലത്തെത്തി മൃതദേഹം സിംദേഗയിലെ സദർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ജമുന പ്രധാന്റെ കുടുംബത്തിന് നാലുലക്ഷം രൂപ കൈമാറുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
