ഓസ്‌ലോ | 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാനപൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ വ്യവസായ എന്‍ജിനീയറാണ്. സമാധാന നൊബേല്‍ ലഭിക്കുന്ന 20-ാമത്തെ വനിത കൂടിയാണ് മരിയ. 2011 മുതല്‍ 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി സേവനമനുഷ്ഠിച്ചു.
വെനസ്വേലയുടെ ഉരുക്കു വനിത
വെനസ്വേലയുടെ ഉരുക്കു വനിതയായാണ് അവര്‍ അറിയപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകയായും മരിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. നോര്‍വേയിലെ ഓസ്ലോയില്‍ ഒക്ടോബർ 10 ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നായിരുന്നു പ്രഖ്യാപനം. ഈ വര്‍ഷം 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ ആകെ 338 നാമനിര്‍ദേശങ്ങളാണ് സമാധാന നൊബേലിനായി പരിഗണിച്ചത്. സമ്മാന ജേതാവിന് ഡോക്ടര്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യണ്‍ സ്വീഡിഷ് ക്രോണും ലഭിക്കും.


