വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ മേയ്മാസത്തില്‍ നടന്നത് ഉള്‍പ്പെടെ 11 അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ബൈറോണ്‍ ഡൊണാള്‍ഡ്‌സിന്റെ, സാമൂഹികമാധ്യമത്തിലെ പഴയൊരു കുറിപ്പ് പങ്കുവെച്ചാണ് ട്രംപിന്റെ അവകാശവാദം. നേരത്തെ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് താന്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്.
അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾ
അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്‌ലന്‍ഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ-റുവാണ്ട, ഈജിപ്ത്-എത്യോപ്യ, ഇന്ത്യ-പാകിസ്താന്‍, ഇസ്രയേല്‍-ബഹ്‌റൈന്‍, ഇസ്രയേല്‍-ഇറാന്‍, ഇസ്രയേല്‍-മൊറോക്കോ, ഇസ്രയേല്‍-സുഡാന്‍, ഇസ്രേയേല്‍-യുഎഇ, സെര്‍ബിയ-കൊസോവോ എന്നീ സംഘര്‍ഷങ്ങളാണ് അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട് ബൈറോണ്‍ പങ്കുവെച്ചിട്ടുള്ളത്.
ഇന്ത്യ-പാക് സംഘര്‍ഷത്തിന് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദത്തെ ഇന്ത്യ തള്ളിയിരുന്നു.
മുന്‍പും പലവട്ടം ഇന്ത്യ-പാക് സംഘര്‍ഷത്തിന് മധ്യസ്ഥത വഹിച്ചത് താന്‍ ആണെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ഈ വാദത്തെ ഇന്ത്യ തള്ളിയിരുന്നു. ഇക്കഴിഞ്ഞ ദിവസം, ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് തന്റെ ഇടപെടലിലൂടെ ആണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപ്, പഴയ കുറിപ്പ് വീണ്ടും പങ്കുവെക്കുന്നത് എന്നതും ശ്രദ്ധേയമാണ്
