ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ ഡിസംബറിൽ ഇന്ത്യാസന്ദർശനം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുതിൻ സ്വീകരിച്ചതായി ക്രെംലിൻ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു, വാർത്താഏജൻസിയായ എഎഫ്‌പി യാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്കിടെ ചൈനയിലെ ടിയാൻജിനിൽ വെച്ച് സെപ്റ്റംബർ ഒന്നിന് പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിൻ്റെ ഡിസംബറിലെ സന്ദർശന വാർത്ത പുറത്തുവരുന്നത്.
റഷ്യൻ പ്രസിഡൻ്റിൻ്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യം
യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വീഴുകയും റഷ്യയും ചൈനയുമായുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡൻ്റിൻ്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിൻ്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക താരിഫ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മൊത്തം തീരുവ 50 ശതമാനമായി ഉയർന്നു. മോസ്കോയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രൈൻ യുദ്ധത്തിന് പരോക്ഷമായി പണം നൽകുന്നുവെന്നും യുഎസ് ആരോപിച്ചിരുന്നു. യുഎസിന്റെ നടപടി കാപട്യവും അനീതിയുമാണെന്നാണ് കേന്ദ്രസർക്കാർ വിമർശിച്ചത്. രാജ്യതാൽപ്പര്യത്തിന് പ്രഥമ പരിഗണന നൽകി വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
