കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും ഗ്രാമപ്രദേശങ്ങളില്‍ പത്ത് മിനിറ്റിന്റെയും ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നിര്‍ദേശം എല്ലാ ആര്‍ടി ഓഫീസിലേക്കും നല്‍കി.
സംസ്ഥാനത്ത് ഉടനീളം സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ തന്നെയാണ് ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം നിര്‍ദേശിച്ചത്. ഇക്കാര്യം ഇന്ന് (ഓഗസ്റ്റ് 8) സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ബസുകളുടെ സമയക്രമം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ആര്‍ടിഒ തലത്തിലായതിനാല്‍ തന്നെ ഈ നിര്‍ദേശം സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫീസിലേക്കും നല്‍കിയിട്ടുണ്ട്.
സമയമാറ്റം എത്രയും വേഗത്തില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി
സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങളും അവയുണ്ടാക്കുന്ന അപകടങ്ങളും നിത്യസംഭവമാകുകയും ഇവയെല്ലാം കോടതി മുന്നില്‍ എത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമയക്രമത്തില്‍ വരുത്തുന്ന മാറ്റം എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഈ കാര്യത്തില്‍ ബസ് ഉടമകളുടെ നിലപാട് നിര്‍ണായകമാണ്. അവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഇത് നടപ്പാക്കുക
