ന്യൂഡൽഹി: വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ് മരുന്നുകളും സംയോജിപ്പിച്ചുള്ള വിവിധ മരുന്ന് സംയുക്തങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ആ കോമ്പിനേഷനുകൾ ഏതൊക്കെയാണെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
അവശ്യ മരുന്നുകൾ ലഭ്യമാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം ഉറപ്പുവരുത്തും
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ സൗജന്യ മരുന്ന് സേവനം സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കുന്ന രോഗികളുടെ കൈയിൽ നിന്ന് പണം ചിലവാകുന്ന അവസ്ഥ കുറയ്ക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികൾ, ഗ്രാമീണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ പൊതുജനാരോഗ്യ സംവിധാനങ്ങളിൽ അവശ്യ മരുന്നുകൾ ലഭ്യമാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
