.പാലക്കാട്: പോലീസ് പൂട്ടിയ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.എം പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിനുപിന്നാലെ കോട്ടായിയിൽ രാത്രി വൈകിയും പ്രതിഷേധം. തുടരുകയാണ്. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിൽ തടിച്ചുകൂടി.പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചതോടെ സാഹചര്യം വീണ്ടും കലുഷിതമായി.
കോൺഗ്രസ് കോട്ടായി മണ്ഡലം പ്രസിഡൻ്റ് കെ. മോഹൻ കുമാർ സി.പി.എമ്മിൽ ചേർന്നതിനു പിന്നാലെ മോഹൻ കുമാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പ്രവർത്തകരും ചേർന്ന് മണ്ഡലം കമ്മിറ്റി ഓഫീസിൽ സിപിഎമ്മിൻ്റെ കൊടി കെട്ടാൻ വന്നപ്പോൾ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനെ തുടർന്നാണ് പോലീസിന്റെ നേതൃത്വത്തിൽ ഓഫീസ് പൂട്ടിയത്.
ഓഫീസിന്റെ കൂട്ട് തകർത്ത് അകത്ത് കയറി
എല്ലാവരും പിരിഞ്ഞു പോയതിനുശേഷം രാത്രി എട്ടുമണിയോടെ മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സിപിഎം പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ഓഫീസിന്റെ കൂട്ട് തകർത്ത് അകത്ത് കയറുകയായിരുന്നു. ഓഫീസിനകത്ത് ചുമരുകളിൽ എ.കെ.ജി.യുടെയും ഇ.എം.എസിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും അടക്കം ഫോട്ടോകൾ ചുമരിൽ പതിക്കുകയും ചെയ്തു. ഇവിടെയുള്ള മേശയിൽ സി.പി.എം എന്ന് എഴുതിയ ബാനറും സ്ഥാപിച്ചു. ഇതോടെയാണ് വീണ്ടും സംഘർഷത്തിന് കളമൊരുങ്ങിയത്
ഡി.വൈ.എസ്.പി ഒത്താശ ചെയ്തുകൊടുത്തതായി ആരോപണം .
പോലീസ് കാവൽ നിൽക്കെയാണ് സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കോൺഗ്രസ് ഓഫീസിൽ അതിക്രമം നടത്തിയിരിക്കുന്നതെന്നും ഡി.വൈ.എസ്.പി ഒത്താശ ചെയ്തുകൊടുത്തെന്നും തങ്കപ്പൻ ആരോപിച്ചു.
