വിഴിഞ്ഞം (തിരുവനന്തപുരം): കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍. നെയ്യാര്‍ഡാം സച്ചു ഭവനില്‍ സുനി(41), അതിയന്നൂര്‍ പനയറത്തല സ്വദേശി മാളു(36) എന്നിവരെയാണ് പിടിയിലായത്. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) മാലയാണ് പ്രതികൾ കവർന്നത്. ജൂണ്‍ നാലാംതീയതിയായിരുന്നു മോഷണം.
.മാല കാണാതായതിനെ തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ജോലിക്കാര്‍ പിടിയിലാകുന്നത്. കിടപ്പുരോഗിയായ ശാരദയെ പരിചരിക്കുന്നതിനായി ഏര്‍പ്പെടുത്തിയവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ മാളുവാണ് മാല ഊരിയെടുത്തത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബാലരാമപുരത്തുളള സ്വര്‍ണപണയസ്ഥാപനത്തില്‍ മാല പണയം വെച്ച് ഒരു ലക്ഷം രൂപവാങ്ങി. തുടര്‍ന്ന് പണവുമായി ബീമാപളളിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. പണയം വെച്ച് കിട്ടിയ രൂപയില്‍നിന്ന് വസ്ത്രങ്ങളും മൊബൈല്‍ ഫോണും വാങ്ങിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
.എസ്എച്ച്ഒ ആര്‍. പ്രകാശ്, എസ്‌ഐമാരായ എം. പ്രശാന്ത്, സേവിയര്‍, സിപിഒമാരായ വിനയകുമാര്‍, റിജിന്‍,വനിത പോലീസുകാരായ രഞ്ചിമ, രാധി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
