തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി. തുറമുഖത്തുനിന്ന് കണ്ടെയ്നറുകള്‍ ട്രെയിൻ മാര്‍ഗം ബാലരാമപുരത്ത് എത്തിച്ച് തിരുവനന്തപുരം- കന്യാകുമാരിപ്പാതയിലെ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത് .1482 കോടിയാണ് പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ്.കൊങ്കണ്‍ റെയില്‍വേയാണ് പാത നിർമിക്കുന്നത്.
2028ല്‍ പാതയുടെ നിർമാണം പൂര്‍ത്തിയാക്കും.
തറനിരപ്പില്‍നിന്ന് 15 മുതല്‍ 30 മീറ്റര്‍വരെ താഴ്ചയിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. ആകെ 10.7 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍പ്പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെ ആയിരിക്കും. കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ തയാറാക്കിയ പദ്ധതിരേഖയ്ക്കാണ് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയത്. 2028ല്‍ പാതയുടെ നിർമാണം പൂര്‍ത്തിയാക്കും.
കേന്ദ്രപദ്ധതികളില്‍നിന്നു സാമ്പത്തിക സഹായം ഉറപ്പാക്കും
കേന്ദ്രപദ്ധതികളില്‍നിന്നു സാമ്പത്തിക സഹായം ഉറപ്പാക്കി പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാഗര്‍മാല, റെയില്‍ സാഗര്‍, പിഎം ഗതിശക്തി തുടങ്ങിയ കേന്ദ്ര പദ്ധതികളില്‍ക്കൂടി തുരങ്കപാതയ്ക്ക് പണം കണ്ടെത്താന്‍ വിസില്‍ ശ്രമിക്കുന്നുണ്ട്. ഇത് സാധ്യമായില്ലെങ്കില്‍ നബാര്‍ഡ് വായ്പയെ ആശ്രയിച്ചായിരിക്കും തീവണ്ടിപ്പാത യാഥാര്‍ത്ഥ്യമാക്കുക. വിഴിഞ്ഞം-ബാലരാമപുരം റോഡിന് സമാന്തരമായാണ് തീവണ്ടിപ്പാതയും വിഭാവനം ചെയ്തിരിക്കുന്നത്. .
.
