തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷൻ, ഒരു വിവരാവകാശ അപേക്ഷകനെയും കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ അറിയിച്ചു. വിവരാവകാശ കമ്മീഷന്റെ പൊതു തീരുമാനങ്ങള്‍ എന്ന പേരിൽ പത്രമാധ്യമ ങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തെറ്റായ വാർത്തകള്‍ പ്രചരിക്കുന്നതായും കമ്മീഷന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. കൂടാതെ, ആർ.ടി.ഐ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച വാർത്തകളും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ കാണപ്പെടുന്നതായും കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്.
.
ഒരാളെയും കരിമ്പട്ടികയില്‍ പെടുത്താനുള്ള വ്യവസ്ഥകളില്ല.
2005 ലെ വിവരാവകാശ നിയമം രാജ്യമൊട്ടാകെ പ്രാബല്യമുള്ള നിയമമാണ്. ഈ നിയമത്തിലോ അതിന്റെ കീഴിലുണ്ടാക്കിയിട്ടുളള ചട്ടങ്ങളിലോ ഒരാളെയും കരിമ്പട്ടികയില്‍ പെടുത്താനുള്ള വ്യവസ്ഥകളില്ല. എന്നാൽ വിവേചനരഹിതമായ, നിരന്തരം കഴമ്പില്ലാത്ത വിവരാവകാശ അപേക്ഷകള്‍ വിവിധ പൊതു അധികാരികള്‍ മുമ്പാകെ ഫയല്‍ ചെയ്യുന്ന ഒരു ചെറിയ വിഭാഗമുണ്ടെന്നുള്ളത് കമ്മീഷന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്.
ഫുള്‍ കമ്മീഷൻ യോഗം കൂടിയ ശേഷമാണ് നയപരമായ തീരുമാനങ്ങള്‍ കൈകൊളളുന്നത്
ആർ.ടി.ഐ ക്ലബ്ബുകളോ അനുബന്ധ സംവിധാനങ്ങളോ സ്‌കൂള്‍, കോളേജ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ രൂപീകരിക്കുന്നതിന് കമ്മീഷൻ ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല. വിവരാവകാശ കമ്മീഷന്റെ പൊതു തീരുമാനങ്ങള്‍ മുഖ്യ വിവരാവകാശ കമ്മീഷണറാണ് പ്രഖ്യാപിക്കുന്നത്. ഫുള്‍ കമ്മീഷൻ യോഗം കൂടിയ ശേഷമാണ് നയപരമായ തീരുമാനങ്ങള്‍ കമ്മീഷൻ കൈകൊളളുന്നതെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ വ്യക്തമാക്കി.
.

