കെയ്റോ: വെടിനിർത്തല്‍ പ്രാബല്യത്തില്‍വരുന്നതിന് മിനിറ്റുകള്‍ മുമ്പും ഇസ്രേലി സേന ഗാസയില്‍ ആക്രമണം നടത്തി. വെടിനിർത്തല്‍ ആരംഭിക്കാൻ ഉദ്ദേശിച്ച പ്രാദേശികസയമം 8.30നും വെടിനിർത്തല്‍ യഥാർഥത്തില്‍ ആരംഭിച്ച 11.15നും ഇടയില്‍ 26 പലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു. മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് കൈമാറാത്തതിന്‍റെ പേരില്‍ വെടിനിർത്തല്‍ വൈകിക്കാൻ തീരുമാനിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണുഗാസയില്‍ ആക്രമണങ്ങളുണ്ടായത്.
നെതന്യാഹുവിന്‍റെ നിർദേശപ്രകാരമാണ് ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രേലി സേന
വെടിനിർത്തല്‍ ആരംഭിക്കേണ്ടിയിരുന്ന 8.30ന് ഗാസയില്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. സെൻട്രല്‍ ഗാസയില്‍ ഗാസ സിറ്റിയിലും വടക്കൻ ഗാസയില്‍ ബെയ്ത് ഹനൂണ്‍ പട്ടണത്തിലും ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ആക്രമണം നടത്തി. നെതന്യാഹുവിന്‍റെ നിർദേശപ്രകാരമാണ് ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രേലി സേന വ്യക്തമാക്കി.
സാങ്കേതിക കാരണങ്ങളാലാണ് ബന്ദികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ വൈകിയതെന്നു ഹമാസ്
അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് ബന്ദികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ വൈകിയതെന്നു ഹമാസ് വിശദീകരിച്ചു. വെടിനിർത്തല്‍ ആരംഭിക്കാൻ നിശ്ചയിച്ച സമയത്തിനു രണ്ടു മണിക്കൂർ ശേഷമാണു ഹമാസ് വിവരങ്ങള്‍ കൈമാറിയത്. ഇതിനു പിന്നാലെ ഇസ്രയേല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മോചിപ്പിക്കുന്ന ബന്ദികളെ സ്വീകരിക്കേണ്ട ഗാസയിലെ സ്ഥലം റെഡ് ക്രോസിനെയാണ് ഹമാസ് അറിയിക്കുക. റെഡ് ക്രോസ് ആയിരിക്കും ബന്ദികളെ സ്വീകരിക്കുക.
ഗാസ നിവാസികള്‍ സ്വപ്രദേശങ്ങളിലേക്കു മടങ്ങാൻ തുടങ്ങി
വെടിനിർത്തല്‍ നിലവില്‍ വന്നതോടെ ഗാസ നിവാസികള്‍ സ്വപ്രദേശങ്ങളിലേക്കു മടങ്ങാൻ തുടങ്ങി. ഇസ്രേലി ആക്രമണത്തില്‍ ഗാസയിലെ 24 ലക്ഷം ജനങ്ങളില്‍ 19 ലക്ഷവും അഭയാർഥികളായിരുന്നു. ആയിരക്കണക്കിനു ഗാസ നിവാസികള്‍ വസ്ത്രങ്ങളടക്കമുള്ള ഭാണ്ഡക്കെട്ടുകളുമായി ഇന്നലെ രാവിലെ മുതല്‍ മടക്കയാത്ര ആരംഭിച്ചു. റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു
