ഇംഫാല്‍: മണിപ്പുരിലെ കാംജോഗില്‍ ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചതിനെത്തുടർന്ന് ആസാം റൈഫിള്‍സ് ഭടന്മാർ ക്യാമ്പ് ഉപേക്ഷിച്ചു.ജനുവരി 11 ശനിയാഴ്ചയാണ് കാംജോഗിലെ ഹോംഗ്ബെയില്‍ ആസാം റൈഫിള്‍സിന്‍റെ ക്യാമ്പിനു നേരേ ആക്രമണവും തീവയ്പും നടന്നത്. ജനുവരി 12 ന് ക്യാമ്പ് ഉപേക്ഷിച്ചതായി സുരക്ഷാസേന സ്ഥിരീകരിക്കുകയായിരുന്നു
ക്യാമ്പിലേക്ക് ആളുകള്‍ തള്ളിക്കയറിയതിനെ തുടർന്ന് സുരക്ഷാസേന ആകാശത്തേക്ക് വെടിയുതിർത്തു
അയല്‍ഗ്രാമങ്ങളില്‍നിന്ന് ഇംഫാല്‍-മ്യാന്‍മര്‍ റോഡിലൂടെ തടി കൊണ്ടുവരുന്നത് സുരക്ഷാസേന തടഞ്ഞതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. തടി കൊണ്ടുവരുന്നത് വീടുനിർമാണത്തിനാണെന്ന് ജനങ്ങള്‍ പറയുന്നു. തടി എത്തിക്കുന്നതിന് അനുമതി വേണമെന്ന് സംഘർഷമേഖലയിലെത്തി എംഎല്‍എ ലെഷിയോ കെയ്ഷിംഗ് സുരക്ഷാസേനയോട് ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിച്ചില്ല. ഇതിനിടെ ക്യാമ്പിലേക്ക് ആളുകള്‍ തള്ളിക്കയറിയതോടെ സുരക്ഷാസേന ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. കണ്ണീർവാതകവും പ്രയോഗിച്ചു. സംഭവത്തില്‍ ആർക്കും പരിക്കില്ല. കലാപം തുടരുന്ന മണിപ്പുരില്‍ വിന്യസിച്ചിരിക്കുന്ന കേന്ദ്രസേനകളില്‍ ഒന്നാണ് ആസാം റൈഫിള്‍സ്.
