.കണ്ണൂർ: സ്കൂള്‍ ബസുകള്‍ക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണ്ടന്ന വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്.നിലവില്‍ ഫിറ്റ്നസ് തീർന്ന് ഓടാതിരിക്കുന്ന സ്കൂള്‍ ബസുകള്‍ക്കും വരും മാസങ്ങളില്‍ ഫിറ്റ്നസ് തീരുന്ന സ്കൂള്‍ ബസുകള്‍ക്കും ഫിറ്റ്നസ് കാലാവധി 2025 ഏപ്രില്‍ മാസം വരെ നീട്ടി നല്കിയതായാണു മോട്ടോർ വാഹനവകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നത്. ഇനി അടുത്തവർഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഫിറ്റ്നസ് പരിശോധന നടത്തിയാല്‍ മതിയെന്നാണു പറയുന്നത്. സ്കൂള്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ തടയാൻ കർശനനിർദേശം നടപ്പിലാക്കുന്നതിനിടെയാണു ഫിറ്റ്നസ് വേണ്ടെന്ന ഉത്തരവുമായി ഗതാഗതവകുപ്പ് രംഗത്തു വന്നിരിക്കുന്നത്
സ്കൂള്‍ കുട്ടികളുടെ ജീവനു പുല്ലുവില നല്‍കിയുള്ള ഉത്തരവ്
വാഹനാപകടങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഫിറ്റ്നസ് കർശനമാക്കുന്ന സാഹചര്യത്തിലാണു സ്കൂള്‍ കുട്ടികളുടെ ജീവനു പുല്ലുവില നല്‍കിയുള്ള ഉത്തരവ്. ഫിറ്റ്നസില്ലാത്ത കാരണത്താല്‍ ചില ബസുകള്‍ ഓടാതെയും സ്കൂളുകളില്‍ കിടക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കു ഫിറ്റ്നസില്ലാതെ ഓടാമെന്നാണ് ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്തെ പല സ്കൂളുകളിലെയും ബസുകളുടെ കാലാവധി 15 വർഷത്തിനു മുകളിലാണ്. ഏറ്റവും സുരക്ഷിതമായ സഞ്ചാരം നടത്തേണ്ടതാണു സ്കൂള്‍ ബസുകള്‍.
കഴിഞ്ഞ അധ്യയനവർഷം ആരംഭിക്കുന്നതിനു മുമ്പ് സ്കൂള്‍ ബസുകളില്‍ നടത്തിയ പരിശോധനയില്‍ ടയറുകള്‍, വൈപ്പർ, എമർജൻസി വാതിലുകള്‍ എന്നിവയില്‍ തകരാർ കണ്ടെത്തിയിരുന്നു.
