തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി 2024 നവംബർ 21 മുതല്‍. 28 വരെ ഹാർബർ പാലം അടച്ചിടും. എട്ട് ദിവസത്തെ അറ്റകുറ്റപ്പണിയില്‍ ടാറിംഗ്, ലൈറ്റുകളുടെ നവീകരണം ഉള്‍പ്പെടെ നടത്തും. രാത്രിയും പകലുമായാണ് ജോലി. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.
പാലത്തിന്റെ ഇരുവശത്തെയും കമ്പികള്‍ ഇളകിപ്പോയതിനാല്‍ അറവുശാലയിലെ മാലിന്യം ഉള്‍പ്പെടെയുള്ളവ കായലിലേക്ക് തള്ളുന്നത് പതിവായി. പാലത്തിന്റെ താഴെയുള്ള ഭാഗം സാമൂഹികവിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. രാത്രിയും പകലും പൊലീസ് പട്രോളിംഗ് ഇവിടെ ഏർപ്പെടുത്തും.
30 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
പാലം അടയ്ക്കുന്നതോടെ ബി.ഒ.ടി പാലത്തിലും കണ്ണങ്ങാട്ട് – ഐലൻഡ് പാലത്തിലും തിരക്കേറും. ടു, ത്രീ, ഫോർവീലറുകള്‍ മാത്രമാണ് ഹാർബർ പാലം വഴി പോയിരുന്നത്. ടാറിംഗ് ഇളകി വൻ കുഴികളാണ് പാലത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ നിരവധി അപകടങ്ങള്‍ സംഭവിച്ചതിനെ തുടർന്ന് കെ.ജെ. മാക്സി എം.എല്‍.എ ഇടപെട്ടാണ് നവീകരണജോലികള്‍ വേഗത്തിലാക്കിയത്. 30 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. റീ ടാറിംഗ് നടത്തിയതിനുശേഷം മറ്റു ജോലികളും പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു