പനമരം: വയനാട് പനമരത്ത് ആദിവാസി യുവാവ് രതിൻ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി. പൊലീസ് പോക്സോ കേസില്‍പ്പെടുത്തിയെന്ന് ആരോപിച്ച് അഞ്ചുകുന്ന് സ്വദേശി രതിൻ കഴിഞ്ഞ ദിവസം പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിയുമായി ഓട്ടോയില്‍ വച്ച് സംസാരിച്ചതും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ആത്മഹത്യ കാരണമായത്. സംഭവത്തില്‍ പൊലീസിന്‍റെ ഭീഷണിയെ തുടർന്നാണ് രതിൻ ആത്മഹത്യ ചെയ്തതെന്ന ആരോപണം കുടുംബവും ഉന്നയിക്കുമ്പോഴാണ് എസ്പി തപോഷ് ബസുമതിരി അന്വേഷണത്തിന് ഉത്തരവിട്ടത്.
വകുപ്പ് തല ആഭ്യന്തര അന്വേഷണം തുടങ്ങി.
പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തില്‍ വകുപ്പ് തല ആഭ്യന്തര അന്വേഷണം തുടങ്ങി. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് രതിനെതിരെ എടുത്ത കേസ് ക്രൈംബ്രാഞ്ചും അന്വേഷിക്കും. സംഭവത്തില്‍ 2024 നവംബർ 5ന് കുടുംബം മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നല്‍കി. കമ്പളക്കാട് പൊലീസിനെതിരെ ആരോപണം ഉയർന്നതില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി. കമ്പളക്കാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരില്‍ നിന്ന് ഡിവൈഎസ്പി വിവരങ്ങള്‍ തേടിയിട്ടുണ്ട്. നേരത്തെ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. മറ്റൊന്ന് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ കമ്പളക്കാട് പൊലീസ് എടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുക.
അന്വേഷണം ആവശ്യപ്പെട്ട് വിവിധ പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളും രംഗത്ത്
നവംബർ 5ന് എസ് പി ഓഫീസിലെത്തിയ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. അന്വേഷണം കൃത്യമല്ലെങ്കിൽ സമരം നടത്തുമെന്നും കുടുംബം പറഞ്ഞു. പൊലീസ് രതിനെ കള്ളക്കേസില്‍ കുടുക്കിയ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് അമ്മാവൻ ഗോപാലൻ പറഞ്ഞു. രതിന്‍റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മും, കോണ്‍ഗ്രസും, ബിജെപിയുമടക്കം വിവിധ പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളും രംഗത്തെത്തിയിട്ടുണ്ട്
