രാജ്യത്തെ വൻകിട കമ്പനികളില്‍ ഇൻ്റേണ്‍ഷിപ്പ് ചെയ്യാൻ അവസരവുമായി പി.എം ഇൻ്റേണ്‍ഷിപ്പ് പദ്ധതി

ദില്ലി :രാജ്യത്തെ വൻകിട കമ്പനികളില്‍ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡിൽ ഇൻ്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവുമായി കമ്പനികൾ. മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എല്‍ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികള്‍ പദ്ധതിയില്‍ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇൻ്റേണ്‍ഷിപ്പ് 2024 ഡിസംബർ രണ്ടിന് ആരംഭിക്കാനാണ് പദ്ധതി. 21-24 പ്രായക്കാർ‌ക്ക് അപേക്ഷിക്കാം. pminternship.mca.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പി.എം ഇൻ്റേണ്‍ഷിപ്പ് പദ്ധതി ആദ്യ ബാച്ചിലേക്ക് ഒക്ടോബർ 13 വൈകുന്നേരം മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 193 കമ്ബനികളിലായി 90,849 ഇൻ്റേണ്‍ഷിപ്പ് അവസരങ്ങള്‍ ഒക്ടോബർ 12 വൈകിട്ട് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ബാച്ചിലേക്ക് 25 വരെ രജിസ്റ്റർ ചെയ്യാം.

ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ യുവാക്കളെ തെര‍ഞ്ഞെടുക്കും

അപേക്ഷകർ പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. ഹൈസ്കൂള്‍, ഹയർ സെക്കൻഡറി, ഐടിഐ, പോളിടെക്നിക്, ഡിപ്ലോമ, ബിഎ, ബിഎസ്സി,ബികോം, ബിബിഎ, ബിഫാം തുടങ്ങി ഡിഗ്രി കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഒക്ടോബർ 27 മുതല്‍ നവംബർ ഏഴ് വരെ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ യുവാക്കളെ തെര‍ഞ്ഞെടുക്കും. അടുത്ത മാസം എട്ട് മുതല്‍ 15 വരെ അപേക്ഷകർക്ക് കമ്ബനികളുടെ ഓഫർ ഓണ്‍ലൈനായി അംഗീകരിക്കാനുള്ള സമയമാണ്. ആദ്യ ഓഫർ താത്പര്യമില്ലെങ്കില്‍ മറ്റ് രണ്ട് ഓഫറുകള്‍ കൂടി ലഭ്യമാക്കും. രാജ്യത്തെ 737 ജില്ലകളിലാണ് അവസരങ്ങള്‍.

കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയില്‍ താഴെയായിരിക്കണം

എഫ്‌എംസിജി, ആരോഗ്യരംഗം, പാർപ്പിട നിർമാണ രംഗം തുടങ്ങിയ വിവിധ മേഖലകളില്‍ വിദ്യാർത്ഥികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അവസരം ലഭിക്കും. ഏറ്റവുമധികം ഓയില്‍, ഗ്യാസ്, ഊർജ്ജ മേഖലയിലാണ്. രണ്ടാമത് ട്രാവല്‍ ആൻഡ് ഹോസ്പിറ്റാലിറ്റിയാണ്. തൊഴില്‍ പരിശീലന കാലയളവില്‍ വിദ്യാർത്ഥികള്‍ക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികള്‍ക്ക് കീഴില്‍ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദ്യാ‍ത്ഥികളുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ തന്നെയാകും നല്‍കുക. മാതാപിതാക്കള്‍ക്ക് സർക്കാർ ജോലി ഉണ്ടായിരിക്കരുത്. കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയില്‍ താഴെയായിരിക്കണം എന്നീ നിബന്ധനകളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

സ്റ്റൈപ്പൻഡ് തുകയില്‍ 4,500 രൂപ സർക്കാ‍ർ നല്‍കും

പദ്ധതിക്ക് കീഴില്‍ പ്രതിമാസം 5,000 രൂപ വീതമാണ് സ്റ്റൈപ്പൻഡ്. ഒരു വർഷം 60,000 രൂപയാണ് ലഭിക്കുക. ആദ്യമാസം 6,000 രൂപ ഒറ്റത്തവണയായി ലഭിക്കും. ബാക്കി തുക അക്കൗണ്ടില്‍ എത്തും. സ്റ്റൈപ്പൻഡ് തുകയില്‍ 4,500 രൂപ സർക്കാ‍ർ നല്‍കും. 500 രൂപ കമ്പനികളുടെ വിഹിതമായിരിക്കും. ഈ തുക കമ്പനികളുടെ സിഎസ്‌ആർ ഫണ്ടില്‍ നിന്നാണ് വിനിയോഗിക്കുക.

Share
അഭിപ്രായം എഴുതാം