കൊച്ചി: 2016 മുതല്‍ 2024 വരെയുളള കാലയളവിൽ സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്തത് 30,332 പോക്സോ കേസുകള്‍. റെയില്‍വേ പൊലീസെടുത്ത 40 കേസുകൾ വേറെ .കഴിഞ്ഞ ആഗസ്റ്റ് 31 വരെ രേഖപ്പെടുത്തിയ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളാണിത്. 3863 കേസുകളുമായി തിരുവനന്തപുരം മുന്നിൽ നിൽക്കുന്നു. 3523 കേസുകളുമായി മലപ്പുറമാണ് തൊട്ടുപിന്നില്‍. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി, കോഴിക്കോട് അടക്കമുള്ള ജില്ലകളിലും വലിയ രീതിയില്‍ കേസുകളുണ്ട്.
കോവിഡ് കാലയളവിലും കേസെണ്ണത്തില്‍ കുറവുണ്ടായില്ല.
ഒമ്പതുവർഷത്തിനിടയില്‍ പൊലീസിന് മുന്നില്‍ ഏറ്റവും കൂടുതല്‍ കേസെത്തിയത് കഴിഞ്ഞ വർഷമാണ്. 4641 കേസാണുണ്ടായത്. 2022ല്‍ 4518 കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായെത്തി. ഇക്കാലയളവില്‍ പോക്സോ കേസുകളില്‍ കുറവ് രേഖപ്പെടുത്തിയത് 2016 ലാണ്. 2131 കേസാണ് ആ വർഷം രേഖപ്പെടുത്തിയത്. കോവിഡ് കാലയളവിലും കേസെണ്ണത്തില്‍ കാര്യമായ കുറവുണ്ടായില്ല. ഈ വർഷം ആഗസ്റ്റ് 31 വരെ 2974 കേസാണുണ്ടായത്.
പ്രതിസ്ഥാനത്ത് അ ധികവും ബന്ധുക്കളോ അടുത്ത പരിചയക്കാരോ
പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ടും കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെല്‍പ് ഡെസ്ക് അടക്കമുള്ള വിവിധ സംവിധാനങ്ങളില്‍നിന്ന് റഫർ ചെയ്തുമാണ് കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെടുന്നത്. കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത് വീടുകളില്‍നിന്ന് തന്നെയാണെന്നാണ് കേസുകള്‍ വ്യക്തമാക്കുന്നത്. ഭൂരിഭാഗം കേസുകളിലും പ്രതിസ്ഥാനത്ത് ബന്ധുക്കളോ അടുത്ത പരിചയക്കാരോ ആണ്.
