തിരുവനന്തപുരം: ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തി ഗുണഭോക്താവിന് അനുകൂലമായി ഓംബുഡ്സ്മാന്റെ ഉത്തരവ് വന്നതോടെ ഗു ണഭോക്താ വിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കി ഉദ്യോഗസ്ഥർ. ഇതോടെ പാവപ്പെട്ട വീട്ടമ്മയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുളള വീട് നഷ്ടമായി . ഇവർ ആദ്യം പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ തെറ്റായ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ധനസഹായം ലഭിച്ചില്ല.പിശക് തിരുത്തി ധനസഹായം അനുവദിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും ഒരുവർഷം പിന്നിട്ടിട്ടും ഉത്തരവ് പാലിച്ചില്ല. കല്ലറ ചെറുവാളം ആൻസി ഭവനില്‍ മനില എന്ന വീട്ടമ്മയാണ് ഓഫീസുകള്‍ കയറിയിറങ്ങി വഴിമുട്ടി നില്‍ക്കുന്നത്.
പിശക് തിരുത്താൻ തയ്യാറാകാതെ ഉദ്യോഗസ്ഥർ
13വർഷമായി വീടിനായി ശ്രമിക്കുന്ന മനില കല്ലറ ഗ്രാമപഞ്ചായത്തിലെ 2022-23ലെ പി.എം.എ.വൈ ഗുണഭോക്തൃ ലിസ്റ്റിലാണ് ഉള്‍പ്പെട്ടത്.അന്തിമ ലിസ്റ്റ് സോഫ്ട്‌വെയറിന്റെ സഹായത്തോടെ സീനിയോറിട്ടി നിശ്ചയിച്ചപ്പോള്‍ പൊതുവിഭാഗത്തില്‍ നിന്ന് മനില എസ്.സി വിഭാഗത്തിലായി. പണം അനുവദിക്കുന്നതിന് മുമ്പ് ഈ പിശക് തിരുത്തി ഇവരെ യഥാർത്ഥ വിഭാഗത്തില്‍ ഉള്‍പ്പെടുത്താൻ ഉത്തരവുകളുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ പിശക് തിരുത്താൻ ശ്രമിച്ചില്ല. ഇതറിയാവുന്നതിനാല്‍ ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഇവരുടെ കരാർ തയ്യാറാക്കാനായി വാമനപുരം ബ്ലോക്കിലേക്കയച്ചു. ബ്ലോക്കിലെ ഹൗസിംഗ് വിഭാഗത്തിലെ ജോയിന്റ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ മുമ്പാകെ 2022സെപ്തംബർ 20ന് കരാർ ഒപ്പിട്ടു.
വീട് നൽകാൻ 2023 ജൂണ്‍ 19ന് ഓംബുഡ്സ്മാൻ ഉത്തരവ് നല്‍കി
നാലുമാസങ്ങള്‍ക്ക് ശേഷം ആദ്യ ഗഡു എപ്പോള്‍ കിട്ടുമെന്നറിയാൻ ബ്ലോക്കിലെത്തിയപ്പോഴാണ് അപേക്ഷ നിരസിച്ചതായി മറുപടി നല്‍കിയത്. പിന്നാലെ മനില പലതവണ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും പ്രശ്നപരിഹാരമുണ്ടാകാത്തതിനാലാണ് പി.എം.എ.വൈ ഓംബുഡ്സ്മാന് പരാതി നല്‍കി. 2023 ജൂണ്‍ 19ന് ഉത്തരവ് നല്‍കി. എന്നാൽ ഉത്തരവ് നടപ്പാക്കാതെ ഗുണഭോക്താവിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കിയിരിക്കുകയാണ്. ഇപ്പോള്‍ സഹോദരങ്ങളുടെ വീട്ടിലാണ് മനില ഭർത്താവിനും മക്കള്‍ക്കുമൊപ്പം കഴിയുന്നത്.
