പ്രതിപക്ഷ പാർട്ടികളുടെ ഐക്യ സമ്മേളനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളുരു: ബെംഗളുരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യ സമ്മേളനത്തിന് ഇന്ത്യയെന്ന് പേർ നൽകി. ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് എന്നാണ് പൂർണ രൂപം. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സമ്മേളനം. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നൽകണോ വേണ്ടയോ എന്നതായിരുന്നു രണ്ടാമത്തെ അജണ്ട. ഇതിനാണ് ഇന്ത്യ എന്ന പേരോടെ പരിഹാരമായത്.വിശാല പ്രതിപക്ഷ ഐക്യത്തിൻറെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സോണിയാ ഗാന്ധിയുടെ പേര് നിർദ്ദേശിക്കുമെന്നാണ് സൂചന. യുപിഎ 1, 2 ഐക്യത്തിൻറെ ചെയർ പേഴ്സൺ സോണിയാ ഗാന്ധി ആയിരുന്നു. പ്രതിപക്ഷ നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട്, ജാർഖണ്ഡ് മുഖ്യമന്ത്രിമാരും ഉത്തർ പ്രദേശ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിമാരും നിരവധി പ്രാദേശിക പാർട്ടി നേതാക്കളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തേയും ഭരണ ഘടനയുടേയും സംരക്ഷണം ലക്ഷ്യമിട്ടാണ് വിശാല ഐക്യമെന്നാണ് യോഗത്തേക്കുറിച്ച് രാഹുൽ ഗാന്ധി വിശദമാക്കിയത്.

അതേസമയം രൂക്ഷ വിമർശനമാണ് ബെംഗളുരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയത്. കോൺഗ്രസും ഇടത് പാർട്ടികളും സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി പ്രവർത്തകരെ ബലി നൽകിയെന്നാണ് ബംഗാളിലെ സാഹചര്യം ഓർമിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഡിഎംകെയ്ക്കെതിരെയും പ്രധാനമന്ത്രി തുറന്നടിച്ചു.

തമിഴ്നാട്ടിൽ നിന്നും നിരവധി അഴിമതി കേസുകളാണ് പുറത്ത് വരുന്നത്. എന്നാൽ പ്രതിപക്ഷം ഇവർക്കെല്ലാം ഇപ്പോഴേ ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുന്ന പാർട്ടിയാണ് അവിടെ ഭരിക്കുന്നത് എന്നും മോദി പറഞ്ഞു. പ്രതിപക്ഷ നേതാക്കൾ ഒരുമിച്ച് ഒരു ഫ്രെയിമിൽ വരുമ്പോൾ ജനങ്ങൾക്ക് ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് ഓർമ വരുന്നത്, അഴിമതിക്കാരുടെ സമ്മേളനമാണിതെന്നും പ്രധാനമന്ത്രി പരിഹസിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →