കൊച്ചി : കാലടി സംസ്‌കൃത സർവകലാശാലയിൽ വീണ്ടും പിഎച്ച്ഡി വിവാദം. 2022ലെ മലയാള വിഭാഗത്തിലെ റാങ്ക് ലിസ്റ്റിൽ സംവരണം അട്ടിമറിക്കപ്പെട്ടെന്നാണ് ഉയരുന്ന ആരോപണം. പരാതിക്ക് പിന്നാലെ പട്ടിക പിൻവലിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് ഇതുവരെ പ്രവേശനം നൽകാൻ കഴിഞ്ഞിട്ടില്ല. സംവരണം ഉൾപ്പെടുത്തി രണ്ടാമത്തെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ആദ്യം ഉണ്ടായിരുന്ന ചിലർ പുറത്തായെന്നും ആരോപണമുണ്ട്. ഇങ്ങനെ പുറത്തായവർ നിയമനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ആറുമാസമായി പ്രവേശനത്തിനായി വിദ്യാർത്ഥികൾ കാത്തിരിക്കുകയാണ്.
Read More: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ വിചിത്ര നടപടിയുമായി പോലീസ്
അതേസമയം കെ വിദ്യ ഉൾപ്പെട്ട കാലടി സർവകലാശാല പിഎച്ച്ഡി പ്രവേശനത്തിൽ മുൻ വിസിയുടെ വാദം പൊളിയുകയാണ്. വിദ്യക്ക് പ്രവേശനം നൽകിയത് സർവകലാശാല ചട്ടം പാലിച്ച് അല്ലെന്ന മുൻ വിസിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നു. കോടതി നിർദേശ പ്രകാരമാണ് പ്രവേശനം നൽകിയത് എന്നാണ് ഓഡിയോയിൽ ഡോ. ധർമ്മരാജ് അടാട്ട് പറയുന്നത്.
സർവകലാശാല ചട്ടങ്ങൾ പാലിച്ചാണ് വിദ്യക്ക് കാലടി സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനം നൽകിയത് എന്നായിരുന്നു സർവകലാശാല മുൻവിസി ധർമ്മരാജ് അടാട്ടിന്റെ പ്രതികരണം. എന്നാൽ ഈ വാദങ്ങൾ തെറ്റ് എന്ന് തെളിയിക്കുന്ന ധർമരാജ് അട്ടാട്ടിന്റെ ഓഡിയോ സന്ദേശങ്ങൾ ആണ് പുറത്തായിരിക്കുന്നത്. ഇതിനുപിന്നാലെയാണ് പിഎച്ച്ഡി വിവാദം വീണ്ടും ഉയരുന്നത്.

