അടിമാലി: മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് മരുമകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് പിടിയിൽ. പിതാവിൻറെ സഹായിയുടെ പരാതിയിൽ മരുമകൻറെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി സ്വദേശി ഷിബു, അനീഷ്, സുധീഷ് എന്നിവരാണ് പിടിയിലായത്. ഷിബുവിൻറെ വെട്ടേറ്റ യദുകൃഷ്ണൻറെ നില ഗുരുതരമായി തുടരുകയാണ്. 2023 ജൂൺ 3 നാണ് സംഭവം
ഷിബുവിൻറെ മകൾ അനുശ്രിയുമായി യദുകൃഷ്ണൻ പ്രണയത്തിലായിരുന്നു. പിതാവിൻറെ എതിർപ്പവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. ഇതോടെ തുടങ്ങിയ പകയാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്കെത്തിയത്. അടിമാലി ഇരുമ്പുപാലം മാർക്കോസ് കോളനിയിൽ നിൽക്കുകയായിരുന്ന യദുകൃഷ്ണനും സംഘത്തിനും നേരെ ഷിബുവും സഹായി ജെനീഷും ചേർന്ന് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ യദു ഓടി സുഹൃത്തുക്കളുടെ വീട്ടിൽ കയറിയതോടെയാണ് ജീവൻ രക്ഷിക്കാനായത്.
ഇപ്പോൾ കളമശേരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. യദുകൃഷ്ണൻറെ ബന്ധുക്കളുടെ പരാതിയിൽ ഷിബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇതിനിടെ യദുവിനെ സഹായിച്ച സുഹൃത്തുക്കൾക്കെതിരെ ജനീഷിൻറെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. വീട്ടിൽ കയറി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി ഈ പരാതിയിൽ യദുവിൻറെ സുഹൃത്തുക്കളായ അനീഷ്, സുധീഷ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. അതേസമയം അനീഷും സുധീഷും നിരപരാധികളാണെന്നും കള്ളകേസിൽ കുടുക്കുകയായിരുന്നുവെന്നും വിവിധ ആദിവാസി സംഘടനകൾ ഇടുക്കി എസ്പിയെ അറിയിച്ചിട്ടുണ്ട്. ഇതേകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.



