തിരുവനന്തപുരം: 2023 ജൂൺ ഏഴു മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്കുമായി മുന്നോട്ടു പോകുകയാണെന്നു സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. ഗതാഗതമന്ത്രിയെ കണ്ട് സമരത്തിനു നോട്ടിസ് നൽകി. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്നും പരിഗണിക്കാമെന്ന് അറിയിച്ചതായും ബസ് ഉടമകൾ പറഞ്ഞു.
വിദ്യാർഥികളുടെ യാത്രാനിരക്ക് ടിക്കറ്റ് നിരക്കിന്റെ പകുതിയാക്കുക, മിനിമം 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്നത്. യാത്രാ ആനുകൂല്യത്തിന് വിദ്യാർഥികൾക്കു പ്രായപരിധി നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
അതേസമയം, സ്വകാര്യ ബസ് സമരത്തെ തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. ഒരു വർഷം മുമ്പാണ് ഡീസൽ വില കൂട്ടിയത്. അതിന് ശേഷം വില വർധിച്ചിട്ടില്ല. സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരത്തെ ന്യായീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.