ബെംഗളുരു : ചരിത്ര വിജയം നേടിയതിന് പിന്നാലെ കർണാടകയിൽ ആര് മുഖ്യമന്ത്രിയാകണമെന്ന ചർച്ച കോൺഗ്രസിൽ ആരംഭിച്ചു. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും. തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. എംഎൽഎമാരുടെ അഭിപ്രായം ആരായും. 2023 മെയ് 14 ഞായറാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ബെംഗളൂരുവിൽ ചേരും.
ഡി.കെ.ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സിദ്ധരാമയ്യയുടെ ജനപ്രീതിയുമാണ് കർണാടകയിൽ കോൺഗ്രസിന് ചരിത്ര വിജയം നേടിക്കൊടുത്തത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് രണ്ടുപേരും ഉന്നയിക്കുന്ന അവകാശവാദം പാർട്ടിനേതൃത്വത്തിന് തള്ളിക്കളയനാകില്ല. ഇത് ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും പ്രതികരണം.
ജയിച്ചു വരുന്നവരിൽ ആരൊക്കെ സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനുമൊപ്പം നിൽക്കുന്നുവെന്നതും നിർണായകമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത് അവസാന അങ്കമായിരിക്കുമെന്ന സിദ്ധരാമയ്യയുടെ മുന്നേകൂട്ടിയുള്ള പ്രഖ്യാപനം മുഖ്യമന്ത്രി പദം മോഹിച്ച് തന്നെയാണ്. അത് അംഗീകരിച്ചു കൊടുക്കാൻ ഹൈക്കമാൻഡ് തയാറായാൽ അഞ്ചുവർഷവും സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി കസേരയിലിരിക്കാം. അതല്ല ഡി.കെ.ശിവകുമാർ കടുംപിടുത്തം പിടിച്ചാൽ രണ്ടര വർഷം വീതം അധികാരം പങ്കിട്ട് നൽകുന്ന കാര്യവും കോൺഗ്രസ് ആലോചിച്ചേക്കും.

