കർണാടക: കർണാടകത്തിൽ വോട്ടെണ്ണൽ രാവിലെ 8 മണിയ്ക്ക് ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 9 മണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 224 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പാണ് പൂർത്തിയായത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകൾ.
1985 ന് ശേഷം കർണാടകത്തിൽ ഒരു പാർട്ടിക്കും ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. ഭരണകക്ഷിയായ ബിജെപിക്ക് ഇക്കുറി അഭിമാനപോരാട്ടമാണ്. അഴിമതി അടക്കമുള്ള ആരോപണം നേരിട്ടിരുന്ന ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരം പ്രകടമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കിയുള്ള പ്രചാരണങ്ങളിലൂടെ ഭരണവിരുദ്ധവികാരം മറികടക്കാനായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സീറ്റ് നിഷേധിച്ചതിനെ ചൊല്ലി പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതും ബിജെപിക്ക് തിരിച്ചടിയായി. വിവിധ സർവേകൾ കോൺഗ്രസിന് മേൽക്കൈ പ്രവചിച്ചത് കോൺഗ്രസ് നേതാക്കളിൽ ആത്മവിശ്വാസം വർധിപ്പിച്ചു. ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയുടെ പെട്ടിയിലേക്ക് എത്തുമെന്നാണ് കോൺഗ്രസിൻ്റെ പ്രതീക്ഷ. ഇതു കൂടാതെ, വീരശൈവലിംഗായത്ത് ഫോറം പിന്തുണ പ്രഖ്യാപിച്ചതും പാർട്ടിക്ക് നേട്ടമായി. കോൺഗ്രസിന് ഒറ്റക്ക് ഭരണം നടത്താനുള്ള ഭൂരിപക്ഷ നൽകണമെന്നാണ് നേതാക്കൾ വോട്ടർമാരോട് അഭ്യർഥിച്ചിരുന്നത്. അതേസമയം ഇക്കുറിയും തൂക്കുമന്ത്രിസഭ ആയാൽ ജെഡിഎസിൻ്റെ തീരുമാനം നിർണായകമാകും. 224 അംഗ നിയമസഭയിൽ 113 സീറ്റുകൾ നേടുന്ന പാർട്ടിക്ക് ഭരണം പിടിക്കാം.

