യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ എറിഞ്ഞു പ്രതിക്ക് ജീവപര്യന്തം തടവും 1.5 ലക്ഷം രൂപ പിഴയും

മൂവാറ്റുപുഴ: യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ എറിഞ്ഞ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും പുറമേ പതിനാല് വര്‍ഷം തടവും ശിക്ഷ വിധിച്ച് കോടതി. അടിമാലി പഴമ്പിള്ളിച്ചാല്‍ പള്ളിത്താഴത്ത് വീട്ടില്‍ സുജിത്ത് (38) നെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ദിനേശ് എം. പിള്ള ശിക്ഷിച്ചത്. വാഴക്കുളം ചാവറ കോളനിയില്‍ പേരാലില്‍ ചുവട്ടില്‍ നാരായണന്റെ മകന്‍ സന്തോഷ് കുമാര്‍(49) ആണ് കൊല്ലപ്പെട്ടത്. 2017 ഏപ്രില്‍ 28 നായിരുന്നു സംഭവം. സന്തോഷ് കുമാറിന്റെ അടുത്ത സുഹൃത്തും വാഴക്കുളത്ത് ഹോട്ടല്‍ ജീവനക്കാരനുമായിരുന്നു സുജിത്ത്. പെയിന്റിങ് തൊഴിലാളി ആയിരുന്ന സന്തോഷ് പണം മടക്കി ചോദിച്ചതാണു സുജിത്തിനു പ്രകോപനമായത്.

സന്തോഷിനെ വാഴക്കുളത്തേക്ക് വിളിച്ചു വരുത്തി ഇരുവരും ഒരിമിച്ച് മദ്യപിക്കുകയും രാത്രിയായതോടെ പ്രതിയുടെ ഭാര്യ പിതാവിന്റെ മാരുതി കാറില്‍ നേര്യമംഗലത്തിന് പോകുകയും ചെയ്തു. മദ്യപിച്ച് അവശനായ സന്തോഷ് കുമാറിനെ നേര്യമംഗലം വനത്തില്‍ വച്ച് കാട്ടുകല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. മൃതദേഹം അതേ കാറില്‍ കയറ്റി പഴമ്പിള്ളിച്ചാലില്‍ എത്തിച്ച് കൊക്കയിലേക്ക് എറിയുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ആരുമില്ലാതിരുന്ന സംഭവത്തില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. എറണാകുളം സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാര്‍ ആണ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →