തിരുവനന്തപുരം: രണ്ടുവർഷം മുമ്പാണ് സിനിമാ പ്രവർത്തകർ എന്ന പേരിൽ ജോസഫ് തോമസ് എന്ന സണ്ണിയും ജലജകുമാരി എന്ന റാണിയും ഒരു പെൺകുട്ടിയും വാടകയ്ക്ക് വീട് തേടി നെടുമങ്ങാട് വന്നത്. പലതും പറഞ്ഞ് വിശ്വസിപ്പിച്ച് അഡ്വാൻസ് പോലും കൊടുക്കാതെ ചുള്ളിമാനൂർ സ്വദേശി സെയ്ഫുദ്ദീന്റെ വീട് വാടകയ്ക്കെടുത്ത് താമസവും തുടങ്ങി.
ആറുമാസം താമസിച്ച ഇവർ പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ വാടക പോലും കൊടുക്കാതെ ഇറങ്ങിപ്പോയി. അപ്പോഴേക്കും സെയ്ഫുദ്ദീന്റെ കയ്യിൽ നിന്ന് 5 ലക്ഷം രൂപയും ഇവർ കൈക്കലാക്കിയിരുന്നു. വലിയമല പോലീസിൽ ഇരുവർക്കുമെതിരെ പരാതി നൽകി.
സിനിമാ നിർമാതാക്കളെന്ന് പറഞ്ഞ് നിരവധി പേർ മുമ്പും സണ്ണിയുടെയും റാണിയുടെയും തട്ടിപ്പിനിരയായിട്ടുണ്ട്. പ്രദേശവാസികളെയും ഇവർ പറ്റിച്ചിരുന്നു എന്ന വിവരം പിന്നീടാണ് സെയ്ഫുദ്ദീനറിയുന്നത്. ചുള്ളിമാനൂരിൽ കുഴൽക്കിണർ കുഴിച്ച് തരാം എന്ന പേരിലും സാധനങ്ങൾ വാങ്ങിയ വകയിലും കടക്കാരെ പറ്റിച്ചു. സിനിമയിൽ അഭിനയിപ്പിക്കാം എന്ന പേരിൽ ഇതേ സംഘം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. പണം തിരിച്ച് ചോദിക്കുന്നവരെ സാമൂഹിക മാധ്യമം വഴി ആക്ഷേപിക്കുന്നത് പതിവായിട്ടും പൊലീസിന് ഒന്നും ചെയ്യാനാകുന്നുമില്ല

