തരൂരിന്റെ വിലക്ക്; നെഹ്റു കുടുംബത്തിന് അതൃപ്തി, വ്യക്തത തേടി സോണിയാ ഗാന്ധി

ന്യൂഡൽഹി: കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടേണ്ടി വന്നെന്ന വാർത്തയിൽ നെഹ്റു കുടുംബത്തിന് അതൃപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടേണ്ടി വന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി.

തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താൻ ഖാർഗെയോട് സോണിയാ ഗാന്ധി നിർദേശിച്ചതായാണ് വിവരം. എം.കെ രാഘവൻ നല്കിയ പരാതി വിശദമായി പരിഗണിച്ച് തീർപ്പാക്കാൻ സോണിയാ ഗാന്ധി നിർദേശം നൽകി.

കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും എം കെ രാഘവൻ എംപി പരാതി നൽകിയിരുന്നു.

സംഭവം അതീവ ഗൗരവകരം എന്നും ഇക്കാര്യം അന്വേഷിക്കാൻ കെ പി സി സി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരുമെന്നും രാഘവന്‍ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു.

അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നു എന്നാണ് തരൂർ പറഞ്ഞത്. നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിലായിരുന്നു നെഹ്റു ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്. 22/11/22 ചൊവ്വാഴ്ച രാവിലെ എം ടി വാസുദേവൻ നായരെ സന്ദർശിച്ചാണ് ശശി തരൂർ തന്‍റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾക്ക് തുടക്കമിട്ടത്. നാല് ദിവസങ്ങളിലായി 20 ലേറെ പരിപാടികളിലാണ് തരൂർ പങ്കെടുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →