കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽ സിംഗിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹർജി തള്ളിയത്. കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു ലൈലയുടെ വാദം.
പദ്മ കേസിൽ 12 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ലൈലയുടെ ആവശ്യം. നിലവിൽ റോസ് ലി കൊലക്കേസിൽ കാലടി പൊലീസ് കസ്റ്റഡിയിലാണ് ലൈല. അന്വേഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. 2022 ഒക്ടോബർ 11 നാണ് നരബലി കേസിൽ മൂന്ന് പ്രതികൾ പിടിയിലായത്.
നരബലിക്ക് ഇരകളായ രണ്ട് സ്ത്രീകളിലൊരാളായ റോസ്ലിനെ കൊല്ലാൻ ഉപയോഗിച്ച രണ്ട് കത്തികൾ വീട്ടിലെ അടുക്കളയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇലന്തൂർ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിൽ പ്രതികളിലൊരാളായ ഭഗവൽ സിംഗ് പണയം വെച്ച റോസ്ലിന്റെ മോതിരവും കണ്ടെത്തിയിട്ടുണ്ട്. ഏഴ് മില്ലി ഗ്രാം തൂക്കമുള്ള മോതിരമാണ് ഭഗവത് സിങ്ങ് ഇവിടെ പണയം വെച്ചിരുന്നത്. രാവിലെ പത്തരയ്ക്കാണ് ഷാഫിയേയും ഭഗവത് സിങ്ങിനേയും ലൈലയേയും സംഭവം നടന്ന വീട്ടിലെത്തിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനകത്തും പൊലീസ് പരിശോധന നടത്തിയിരുന്നു.
മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരൻ. നരബലി നടക്കാന്‍ ദമ്പതികള്‍ക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയതിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്. ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗും ഭാര്യ ലൈലയുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്.

