കോഴിക്കോട്: മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്തുവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. വിവാഹം കഴിക്കുമ്പോൾ റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് നടപടി. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
2022 മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തു പോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻതന്നെ മറവു ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിൽ ഉൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വഭാവികത കാണിച്ചു തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച മാതാപിതാക്കൾ പരാതിപ്പെട്ടതോടെയാണ് ഖബർ അടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയത്. തൂങ്ങിമരിച്ചതാണെന്ന് ആയിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴുത്തിൽ കാണപ്പെട്ട അടയാളം തൂങ്ങിമരണം ആണെന്ന നിഗമനം ശരിവെക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മെഹ്നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും, മെഹ്നാസും പരിചയപ്പെട്ടത്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബായിൽ എത്തിയത്. അവിടെ ഒരു പർദ്ദ കമ്പനിയിൽ റിഫക്ക് ജോലി ലഭിച്ചിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ടു വയസ്സുള്ള ഒരു മകനുണ്ട്.

