ലങ്കന്‍ പ്രസിഡന്റിന് ചൈനീസ് പിന്തുണ

കൊളംബോ: ലങ്കയുടെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക്‌ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് പിന്തുണ പ്രഖ്യാപിച്ചു. ലങ്ക എത്രയും വേഗം സാമ്പത്തികമായി കരകയറുമെന്നാണ് പ്രതീക്ഷയെന്നും അതിനുവേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും ഷീ ചിന്‍പിങ് പറഞ്ഞു. ശ്രീലങ്ക ചൈനയ്ക്ക് 500 കോടി ഡോളര്‍ വായ്പ ഇനത്തില്‍ മടക്കി നല്‍കാനുണ്ട്. എന്നാല്‍, യഥാര്‍ഥ കണക്കുകള്‍ ഇതിന്റെ ഇരട്ടി വരുമെന്നാണ് അനൗദ്യോഗിക വിവരം. ഇന്ത്യയും ജപ്പാനും യഥാക്രമം 380, 350 കോടി ഡോളര്‍ വീതം ലങ്കയ്ക്ക് സഹായം എത്തിച്ചതായി രാജ്യാന്തര നാണ്യനിധിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ, കഴിഞ്ഞ വ്യാഴാഴ്ച ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ സ്ഥാനമേറ്റിരുന്നു. 1948 നു ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തെ കടക്കെണിയില്‍ നിന്ന് മോചിപ്പിക്കുക എന്ന മഹാദൗത്യമാണ് അദ്ദേഹത്തിനു മുന്നിലുള്ളത്.പ്രസിഡന്റായിരുന്ന ഗോട്ടബയ രാജപക്ഷെ ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് രാജിവച്ച് രാജ്യം വിട്ടതോടെയാണ് പാര്‍ലമെന്റംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പു നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തിയത്. ഗോട്ടബയ രാജപക്ഷെയുടെ ശേഷിക്കുന്ന കാലാവധിയായ 2024 നവംബര്‍ വരെ വിക്രമസിംഗെയ്ക്ക് തുടരാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →