ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാന്റേത്

ലണ്ടന്‍: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാന്റേത്. ഹെന്‍ലി ആന്‍ഡ് പാര്‍ട്നേഴ്സ് എന്ന ഇമിഗ്രേഷന്‍ കമ്പനി തയ്യാറാക്കിയ പട്ടികയില്‍ അഫ്ഗാനാണ് ഏറ്റവും പിന്നില്‍. 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും, ദക്ഷിണ കൊറിയയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനം പങ്കിട്ടത്. പാസ്പോര്‍ട്ട് റാങ്കില്‍ ഇന്ത്യ 87ാം സ്ഥാനത്താണ്. ആദ്യ രണ്ട് സ്ഥാനങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളെ പിന്തള്ളി ഏഷ്യ ഇടംപിടിച്ചപ്പോള്‍ ജര്‍മനിയാണ് മൂന്നാം സ്ഥാനത്ത്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ് പ്രകാരം 193 രാജ്യങ്ങളിലേക്കാണ് ജപ്പാന് പാസ്പ്പോര്‍ട്ടിന് പ്രവേശന അനുമതിയുളളത്. 60 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടിന് സഞ്ചാര സ്വാതന്ത്യം.

അതേസമയം, 187 രാജ്യങ്ങളില്‍ അനുമതിയുള്ള യുകെ പാസ്പ്പോര്‍ട്ട് ആറാമതും, അമേരിക്ക ഏഴാം സ്ഥാനത്തുമാണ്. 186 രാജ്യങ്ങളിലേക്കാണ് അമേരിക്കന്‍ പാസ്പോര്‍ട്ടിന് പ്രവേശനമുള്ളത്. പട്ടിക പ്രകാരം റഷ്യ 50ാം സ്ഥാനത്തും, ചൈന 69ാം സ്ഥാനത്തുമാണ്. 119 രാജ്യങ്ങളിലേക്കാണ് റഷ്യന്‍ പാസ്പോര്‍ട്ടിന് അനുമതിയുള്ളത്. 80 രാജ്യങ്ങളിലാണ് ചൈനീസ് പാസ്പോര്‍ട്ടിന് അനുമതി. ഏറ്റവും പുറകില്‍ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന് 27 രാജ്യങ്ങളിലേക്ക് മാത്രമാണ് പ്രവേശനം. 2017ല്‍, ലോകത്ത് ഏറ്റവുമധികം സ്വീകാര്യമായ 10 പാസ്പോര്‍ട്ടുകളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഇടംനേടിയിരുന്നില്ല. എന്നാല്‍ നിലവിലത്തെ പട്ടിക പ്രകാരം റാങ്കിങില്‍ യൂറോപ്യന്‍ ആധിപത്യം കുറയുന്നതായാണ് വ്യക്താമാകുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ലോക സാഹചര്യങ്ങളുടെ അടിസ്ഥാനാത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം