തിരുവനന്തപുരം: ഉദയ്പൂർ സംഭവം ദൗർഭാഗ്യകരമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപോലെയുള്ളവ എതിർക്കപ്പെടുക തന്നെ വേണം. ഇത്തരം നയങ്ങൾ മുസ്ലീമിന്റേത് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം.തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതാണോ നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് നോക്കണം. ഇത് വിശ്വാസത്തിന്റെ ഭാഗമാണോ എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. മതനിയമങ്ങൾ എഴുതിയത് മനുഷ്യനാണ്, ഖുർആനിൽ ഉള്ളത് അല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മദ്രസ പഠനം അല്ല കുട്ടികൾക്ക് നൽകേണ്ടത്.പൊതു പാഠ്യപദ്ധതിയിൽ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് വേണ്ടത്. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്.14 വയസ്സ് വരെ പ്രത്യേക പഠനം കുട്ടികൾക്ക് നൽകേണ്ടത് ഇല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ജൂൺ 28 ന് ഉദയ്പൂരിൽ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നു. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയ തീവ്രവാദത്തിന്റെ വളർച്ചയാണെന്ന താക്കീതു വീണ്ടും നൽകുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാർത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു.
ഏതു മതത്തിന്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചും വർഗീയതയെ വെല്ലുവിളിച്ചും സ്വരമുയർത്തണം. നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം.
രാജസ്ഥാനിലെ ഉദ്ദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട കനയ്യലാലിനെ തല അറുത്തുമാറ്റി കൊലപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് അക്രമികൾ പറയുന്നുണ്ടായിരുന്നു

