ലണ്ടൻ: വിശ്വാസ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വിജയം. 211 എംപിമാർ ജോൺസണെ പിന്തുണച്ചു. 148 പേരാണ് എതിർത്ത് വോട്ട്ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടാണ് ആവശ്യം.ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാർട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോൺസനെതിരേ സ്വന്തം പാർട്ടിയിൽനിന്ന് എതിർപ്പുയർന്നത്. തുടർന്ന് പാർട്ടിനേതാവ് എന്ന സ്ഥാനത്ത് ജോൺസൻ തുടരണമോ എന്നതിലാണ് വോട്ടെടുപ്പ് നടന്നത്.
പാർലമെന്റിൽ 359 എം.പി.മാരാണ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. അതിൽ 54 എം.പി.മാർ ജോൺസനെതിരേ വിശ്വാസ വോട്ടിന് കത്ത് നൽകുകയായിരുന്നു.വിശ്വാസം തെളിയിക്കാൻ കഴിയാതെവന്നാൽ പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് അദ്ദേഹത്തിന് ഒഴിയേണ്ടിവരുമായിരുന്നു. വോട്ടെടുപ്പ് അനുകൂലമായതിനാൽ ഒരുവർഷംകൂടി പ്രധാനമന്ത്രിസ്ഥാനത്ത് തുടരാം.

