ദില്ലി: . ദില്ലിയിൽ നിന്ന് കോഴിക്കോടേക്ക് രാവിലെ പുറപ്പെട്ട വിമാനത്തിൽ യാത്രക്ക് അവസരം നൽകിയില്ലെന്ന പരാതിയുമായി മലയാളി യാത്രക്കാർ. യാത്രയ്ക്ക് അനുമതി നിഷേധിച്ചതോടെ 22 യാത്രക്കാരാണ് പ്രതിസന്ധിയിലായത്. . പകരം സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും യാത്രക്കാർ പറയുന്നു. വെബ് ചെക്ക് ഇൻ സംവിധാനം തകരാറിലായതിനാൽ പലരും വിമാനത്താവളത്തിലെത്തിയാണ് ചെക്ക് ഇൻ ചെയ്തത്. എന്നാൽ, കൗണ്ടറിൽ റിപ്പോർട്ട് ചെയ്യാൻ വൈകിയെന്ന കാരണം പറഞ്ഞ് വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു.
ഇതേ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധിച്ചു. അതേസമയം സംഭവത്തോട് എയർ ഇന്ത്യ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചിരുന്നു. 2022 മെയ് 26 വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് അബുദാബി വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.
ഈ വിമാനം വെള്ളിയാഴ്ച രാത്രി 8.30നാണ് പുറപ്പെട്ടത്. എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 583 വിമാനമാണ് അനിശ്ചിതമായി വൈകിയത്. ഗർഭിണികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ഇതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു ആദ്യം വിമാനം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ, സമയം 11.40ലേക്ക് മാറ്റിയതായി ഒരു ദിവസം മുമ്പ് മെസേജ് വന്നു. ഇതനുസരിച്ച് വൈകുന്നേരം ഏഴ് മണി മുതൽ യാത്രക്കാർ വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമയം പുലർച്ചെ മൂന്ന് മണിയാക്കി എന്ന് മെസേജ് വരുന്നത്. എന്നാൽ വിമാനം വീണ്ടും വൈകിയതോടെ യാത്രക്കാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നീട് വെള്ളിയാഴ്ച 8.30ഓടെ വിമാനം പുറപ്പെടുകയായിരുന്നു. അത്യാവശ്യമായി നാട്ടിൽ എത്തേണ്ടവരും പ്രായമായവരും ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനം വൈകിയതോടെ ഏറെ ദുരിതത്തിലായി. വിമാനം വൈകാൻ കാരണം സാങ്കേതിക പ്രശ്നം ആണെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്. യഥാർത്ഥ പ്രശ്നം എന്താണെന്ന് ഇവർ വ്യക്തമാക്കിയില്ല



