വിദ്യാര്‍ഥികള്‍ ക്ലാസില്‍ ബൈബിളുമായി വരണമെന്ന് ക്ലാരന്‍സ് സ്‌കൂള്‍; ഹിജാബിനു പിന്നാലെ പുതിയ വിവാദം

ബംഗളുരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ കര്‍ണാടകയില്‍ ബൈബിള്‍ കേന്ദ്രബിന്ദുവായി പുതിയ വിവാദം വളരുന്നു. വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരണമെന്നും അതിനെ രക്ഷിതാക്കള്‍ എതിര്‍ക്കരുതെന്നും ബംഗളുരു ക്ലാരന്‍സ് ഹൈസ്‌കൂള്‍ നിബന്ധന വച്ചതാണു വിവാദകാരണം. ക്രൈസ്തവരല്ലാത്ത കുട്ടികളും ബൈബിള്‍ കൊണ്ടുവരണമെന്നും വായിക്കണമെന്നുമുള്ള സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം ഭരണഘടനയുടെ 25, 30 വകുപ്പുകള്‍ക്കു വിരുദ്ധമാണെന്ന് ഹിന്ദു ജനജാഗ്രതാ സമിതി കുറ്റപ്പെടുത്തി. ബൈബിള്‍ സംബന്ധിച്ച സ്‌കൂളിന്റെ നയത്തോടു ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതു ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെറി തോമസ് മാത്യു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സമാധാനം ഭംഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജ്യത്തെ നിയമങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും മതത്തിന്റെ ആചാരങ്ങള്‍ പാലിക്കാന്‍ സ്‌കൂള്‍ കുട്ടികളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അറിയിച്ചു. സ്‌കൂളില്‍ മതപുസ്തകങ്ങള്‍ പഠിപ്പിക്കാനും പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാദമുയര്‍ന്നതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →