കൊച്ചി: ടാറ്റൂ ലൈംഗിക പീഡനക്കേസിൽ പ്രതി സുജേഷിനെതിരെ പുതിയ ഒരു കേസ് കൂടി. വിദേശ വനിത നൽകിയ പരാതിയിലാണ് പൊലീസ് പീഡന കേസ് എടുത്തിരിക്കുന്നത്.
2019ൽ കൊച്ചിയിലെ കോളേജിൽ വിദ്യാർഥിനിയായിരിക്കേ, ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
ഇതോടെ സുജേഷിനെതിരെ പരാതിപ്പെട്ട യുവതികളുടെ എണ്ണം ഏഴായി. 2019 ലാണ് വിദേശ വനിതക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. യൂത്ത് എക്‌സേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളേജിൽ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി.
ടാറ്റൂ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്റെ ഇടപ്പള്ളിയിലെ ഇൻക് ഫെക്ടഡ് സ്റ്റുഡിയോവിൽ കൊണ്ടു പോകുന്നത്. ടാറ്റു വര തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ സുജേഷ് പുരുഷ സൂഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. മുറിയിൽ സ്ഥല സൗകര്യംകുറവാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിന് ശേഷം തന്റെ നേരെ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയിൽ പറയുന്നു. ശല്യം വർധിച്ചതോടെ സുഹൃത്തിന് മൊബൈൽ ഫോണിൽ സന്ദേശം അയച്ചു.
ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരെ നിരവധി യുവതികൾ മീടു പോസ്റ്റിട്ട കാര്യം സുഹൃത്തിൽനിന്ന് അറിഞ്ഞതിനെ തുടർന്നാണ് പരാതി നൽകാൻ വിദേശ വനിതയും തീരുമാനിച്ചത്.തുടർന്ന് ഇ-മെയിൽ മുഖേന കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു.

