കീവ് വീണാലും യുക്രൈന്‍ റഷ്യയ്ക്ക് കിട്ടില്ല: ബദല്‍ സര്‍ക്കാരിനായി യു.എസും യൂറോപ്പും

ലണ്ടന്‍: റഷ്യന്‍ പടയ്ക്കു മുന്നില്‍ കീവ് വീണാലും, പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വധിക്കപ്പെട്ടാല്‍പ്പോലും, യുക്രൈനില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനുറച്ച് യു.എസും യൂറോപ്പും. യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യ പിടിച്ചടക്കുന്നപക്ഷം, പടിഞ്ഞാറന്‍ യുക്രൈനിലെ ല്വിവിലോ അതല്ലെങ്കില്‍ പോളണ്ടിലോ സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുക, സെലന്‍സ്‌കി വധിക്കപ്പെട്ടാല്‍ മറ്റൊരാളുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കുക തുടങ്ങിയ സാധ്യതകളാണു യൂറോപ്യന്‍ യൂണിയനും അമേരിക്കയും പരിഗണിക്കുന്നത്. പോളണ്ടില്‍ പ്രവാസി സര്‍ക്കാരുണ്ടാക്കുന്നതടക്കം ആലോചിക്കുന്നുണ്ടെന്നും ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചിലര്‍ വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു. ”ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാക്കാന്‍ യുക്രൈനു പദ്ധതികളുണ്ട്, അതേപ്പറ്റി ഒന്നും വെളിപ്പെടുത്താനാകില്ല” – യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. റഷ്യക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സെലന്‍സ്‌കിയെയും അനുചരന്മാരെയും ല്വിവിലേക്കോ പോളണ്ടിലേക്കോ മാറ്റി സര്‍ക്കാരുണ്ടാക്കുന്നതിനാണു മുന്‍തൂക്കമെന്നാണു സൂചന. സെലന്‍സ്‌കി വരാന്‍ വിസമ്മതിക്കുകയോ, ഏതെങ്കിലും സാഹചര്യത്തില്‍ വരാന്‍ കഴിയാതാകുകയോ ചെയ്താല്‍ സര്‍ക്കാരിനു നേതൃത്വം നല്‍കാന്‍ മറ്റൊരാളെ കണ്ടെത്തും.

ല്വിവില്‍ സര്‍ക്കാരുണ്ടാക്കുന്നതിലേക്കാണു കാര്യങ്ങളെത്തുന്നതെങ്കില്‍, പടിഞ്ഞാറന്‍ യുക്രൈനു മുകളിലുള്ള വ്യോമമേഖല നാറ്റോയുടെ നിയന്ത്രണത്തിലാക്കുന്നതടക്കം നടപടികള്‍ വേണ്ടിവരും. അതു യുക്രൈന്‍ സര്‍ക്കാരിനു തണലാകുകയും ചെയ്യും. ഈ പദ്ധതി നടപ്പാക്കണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധത്തില്‍ നാറ്റോ സേന നേരിട്ട് ഇടപെടേണ്ടിവരുമെന്നതാണ് ഈ ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത്. രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകാമെന്ന യു.എസ്-ഇ.യു. വാഗ്ദാനം സ്വീകരിക്കാന്‍ സെലന്‍സ്‌കി തയാറായിട്ടുമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →