തിരുവനന്തപുരം: പി ആർ ഒ നിയമന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി സി ടി കെ നാരായണൻ. പിആർഒ നിയമനത്തിൽ കോടതിയിൽ ഹർജി ഉള്ളതിനാൽ ഹാജരാകില്ലെന്ന് വിസി അറിയിച്ചു. ഹാജരായാൽ ഇത് കോടതിയലക്ഷ്യമാകും എന്ന് കാണിച്ച് രാജ്ഭവന് വി സി കത്ത് നൽകി. പിരിച്ചുവിട്ട പിആർഒ യെ തിരികെ നിയമിക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിസി ടികെ നാരായണൻ ഇതുവരെ തയ്യാറായിട്ടില്ല.
വിദേശത്ത് ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ മുഴുവൻ പണവും സർവ്വകലാശാലക്ക് ലഭിച്ചില്ലെന്ന് കാണിച്ചായിരുന്നു പരിപാടിയുടെ കോർഡിനേറ്ററായ പിആർഒ ആർ ഗോപീകൃഷ്ണനെതിരെ സർവ്വകലാശാല നടപടി എടുത്തത്. എന്നാൽ കിട്ടാനുണ്ടെന്ന് പറയുന്ന തുക പിആർഒ തിരിച്ചടച്ചിട്ടും സർവ്വകലാശാല നിയമനം നടത്തിയിരുന്നില്ല. ഗവർണ്ണർ നിയമിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗവർണ്ണർക്കെതിരെ വിസി കോടതിയിൽ പോയത് വൻ വിവാദമായിരുന്നു. സർവ്വകലാശാലയിൽ ഇടപെടൻ ഗവർണ്ണർക്ക് അധികാരമില്ലെന്നായിരുന്നു വിസിയുടെ നിലപാട്. ഒടുവിൽ സർക്കാർ ഇടപെട്ടാണ് കേസ് പിൻവലിച്ചത്. അപ്പോഴും പിആർഒയെ നിയമിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നേരിട്ട് ഹാജരാകാൻ വിസിയോട് ഗവർണ്ണർ ആവശ്യപ്പെട്ടത്



