ഈഞ്ചക്കൽ ഫ്‌ളൈഓവർ നിർമാണ നടപടി തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഈഞ്ചക്കൽ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപ്പാലം നിർമിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഏറ്റവും കൂടുതൽ ഗതാഗത തിരക്കുള്ള ഈഞ്ചക്കൽ ജംഗ്ഷനിൽ ഫ്‌ളൈഓവർ നിർമിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ മന്ത്രി ഡൽഹിയിൽ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു.

കേന്ദ്ര മന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് ദേശീയപാത അതോറിറ്റി അധികൃതർ ഫ്‌ളൈഓവറിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് നടപടികളാരംഭിച്ചു. ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള കാലാവധി മൂന്ന് മാസമാണ്. ചെറുതും വലുതുമായ ആറു റോഡുകൾ സംഗമിക്കുന്ന ഈഞ്ചക്കൽ ജംഗ്ഷനിൽ മേൽപ്പാലം നിർമിച്ച് ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

200 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ സഞ്ചാരം സുഗമമാക്കാനും കോവളം, ശംഖുമുഖം, വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേയ്ക്ക് വേഗത്തിൽ എത്താനും ഈഞ്ചക്കൽ ജംഗ്ഷനിൽ ഫ്‌ളൈഓവർ നിർമിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →