തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസിന് നിർദ്ദേശം നൽകി. പൊലീസ് ആസ്ഥാനത്തും ഓൺലൈനിലുമായി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പൊലീസ് ഉദ്യോഗസ്ഥർ കർശന നിരീക്ഷണം നടത്തണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി തൊഴിൽ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാം.
ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 7674 സാമൂഹിക വിരുദ്ധർ അറസ്റ്റിലായി. 7767 വീടുകൾ റെയ്ഡ് ചെയ്തു. 3245 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ നടത്തിവരുന്ന റെയിഡുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി

