14 വര്‍ഷത്തിനു ശേഷം ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ഓപ്പണറുടെ സെഞ്ചുറി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറുടെ സെഞ്ചുറി പിറന്നത് 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോട്ട് പാര്‍ക്കില്‍ വൈസ് ക്യാപ്റ്റന്‍ ലോകേഷ് രാഹുലിലൂടെയാണ് ഓപ്പണര്‍മാരുടെ ഭാഗ്യക്കേടിന് അറുതിയായത്. 122 റണ്ണടിച്ചു പുറത്താകാതെ നില്‍ക്കുന്ന രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനും അവകാശിയായി. വസീം ജാഫറാണ് അവസാനമായി ദക്ഷിണാഫ്രിക്കയില്‍ 100 കടന്ന ഇന്ത്യന്‍ ഓപ്പണര്‍. 2007-ലെ പര്യടനത്തിലായിരുന്നു ജാഫറിന്റെ സെഞ്ചുറി.കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് സ്റ്റേഡിയത്തില്‍ മൂന്നാം ടെസ്റ്റിലായിരുന്നു ജാഫര്‍ നേട്ടം സ്വന്തമാക്കിയത്. അത് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ആദ്യ സെഞ്ചുറികൂടിയായിരുന്നു. 116 റണ്ണാണ് അന്നു ജാഫര്‍ കുറിച്ചത്.

അതിനുശേഷം വിഖ്യാത താരങ്ങളുമായി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്കു സെഞ്ചുറി കണ്ടെത്താനായില്ല. മുരളി വിജയ്, ഗൗതം ഗംഭീര്‍ എന്നിവര്‍ മൂന്നക്കത്തിന് അരികിലെത്തിയെങ്കിലും യഥാക്രമം 97, 93 റണ്ണിനു പുറത്തായിരുന്നു.

ടെസ്റ്റില്‍ കെ.എല്‍. രാഹുലിന്റെ ഏഴാം സെഞ്ചുറിക്കും ഏഷ്യയ്ക്കു പുറത്ത് അഞ്ചാം സെഞ്ചുറിക്കുമാണ് സെഞ്ചൂറിയന്‍ സാക്ഷ്യംവഹിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയ ദിനത്തിലാണ് ഏഴാം സെഞ്ചുറിനേട്ടം കുറിച്ചതെന്ന സവിശേഷതയുമുണ്ട്. 2014 ഡിസംബര്‍ 26 നു മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരേയായിരുന്നു രാഹുലിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഏഷ്യയ്ക്കു പുറത്തെ സെഞ്ചുറികളുടെ എണ്ണത്തില്‍ വീരേന്ദര്‍ സെവാഗിനെ പിന്നിലാക്കാനും രാഹുലിനായി. ഈഗണത്തില്‍ നാലു സെഞ്ചുറികളാണ് സെവാഗിനുള്ളത്. ഏഷ്യയ്ക്കു വെളിയില്‍ 15 സെഞ്ചുറികളുള്ള ഇതിഹാസ ഓപ്പണര്‍ സുനില്‍ ഗാവസ്‌കര്‍ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ രാഹുല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →