ന്യൂഡൽഹി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്‍ന സുരേഷിന് എതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത് എന്ന് കേന്ദ്ര സർക്കാർ പറയുന്നു. സ്വർണ്ണകടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതൽ തടങ്കൽ കോടതികൾ ശരിവച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹർജിയിൽ പറയുന്നു.സ്വർണക്കടത്തുകേസിൽ കേസിൽ ജാമ്യം ലഭിച്ച് സ്വപ്ന സുരേഷ് ഈ മാസം ആറിന് ആണ് ജയിൽ മോചിതയായത്.

